തമിഴ്‌നാട്ടിലെ ചെറുകിട-നാമമാത്ര കർഷകർക്ക് ആശ്വാസമായി കോഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്നുമെടുത്ത 50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കർഷകർക്കായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം നാമമാത്ര കർഷകരുടെ 50,000 രൂപ വരെയുള്ള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളിയപ്പോൾ, ചെറുകിട കർഷകർക്ക് ഇതേ തുക വരെയുള്ള വായ്പകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത വൻകിട കർഷകർക്ക് 5,000 രൂപ വീതവും ഇളവ് ലഭിക്കും.
കഴിഞ്ഞ വർഷം മേയ് 1 നും ഈ വർഷം ഫെബ്രുവരി 28 നും ഇടയിൽ സഹകരണ ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്ത 1422555 കർഷകർക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് 2044.46 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഉയർന്ന തുക വായ്പയെടുത്ത കർഷകർക്കായി സ്ലാബ് തിരിച്ചുള്ള പ്രത്യേക ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നാമമാത്ര കർഷകരുടെ വിഭാഗത്തിൽ 50000 മുതൽ 60000 രൂപ വരെയുള്ള കടങ്ങൾക്ക് 40000 രൂപയും, 60000 മുതൽ 70000 രൂപ വരെയുള്ള വായ്പകൾക്ക് 30000 രൂപയും ഇളവ് ലഭിക്കും. നാമമാത്ര കർഷകരുടെ വായ്പ തുക 70000 മുതൽ 80000 രൂപ വരെയാണെങ്കിൽ 20000 രൂപയും, ഒരു ലക്ഷം രൂപ വരെയുള്ളതിന് 10000 രൂപയും, ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 5000 രൂപയുമാണ് എഴുതിത്തള്ളുക.
ചെറുകിട കർഷകരുടെ വിഭാഗത്തിൽ 50,000 മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 20,000 രൂപയും, 60,000 മുതൽ 70,000 രൂപ വരെയുള്ളവയ്ക്ക് 15,000 രൂപയും ഇളവ് നൽകും. ഇതേ വിഭാഗത്തിൽ പെട്ട കർഷകരുടെ 70,000 മുതൽ 80,000 രൂപ വരെയുള്ള കടങ്ങൾക്ക് 10,000 രൂപയും, ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 5,000 രൂപയും കുറച്ചുനൽകാൻ ഔദ്യോഗിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.