ലഖ്നൗ: ഉത്തർപ്രദേശ് വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (എ.ആർ.ടി.ഒ.) ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. പരിശോധനയിൽ 13 കിലോ സ്വർണവും 1.62 കോടി രൂപയും ഉൾപ്പെടെ വൻ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പ്രത്യേക കോടതിയുടെ അനുമതിയോടെ ലഖ്നൗവിലെ വസതിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുകളാക്കി സൂക്ഷിച്ച പണവും സ്വർണ-വെള്ളി ആഭരണങ്ങളും വിലകൂടിയ വാച്ചുകളും നിരവധി നിക്ഷേപ രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തി.
റെയ്ഡിന്റെ ആദ്യഘട്ടത്തിന് ശേഷം സംശയം തോന്നിയ അന്വേഷണസംഘം വീടിന്റെ ചുവരുകൾ, ഫോൾസ് സീലിങ്, ഫർണിച്ചറുകൾ എന്നിവ വിശദമായി പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ കണ്ടെത്തിയത്. ഈ രഹസ്യ ലോക്കറുകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങൾക്കും ഇതുസംബന്ധിച്ച് വിവരമില്ലായിരുന്നുവെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്.
ഇതിനിടെ, അത്യാധുനിക ഡിജിറ്റൽ ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്വേഡ് മറന്നെന്ന് പറഞ്ഞ് അന്വേഷണം വൈകിപ്പിക്കാൻ ലളിത് കുമാർ ശ്രമിച്ചതായും അധികൃതർ അറിയിച്ചു. തുടർന്ന് സാങ്കേതിക വിദഗ്ധർ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോക്കർ തുറന്നത്.
വീടിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിൽ 1.62 കോടി രൂപയുടെ പണവും, ലഖ്നൗ, ആഗ്ര, നോയിഡ എന്നിവിടങ്ങളിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയുടെയും ആഡംബര വീടുകളുടെയും രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തു. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ബെനാമി സ്വത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.
പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറൻസിക്, സാമ്പത്തിക പരിശോധന പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ അഴിമതി നിരോധന നിയമപ്രകാരം ലളിത് കുമാറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.