Sunday, 19 July 2026

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം


 




ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ (28)യെ തിരിച്ചറിഞ്ഞു. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ വീട് തകർന്നുവീണതിനെ തുടർന്നാണ് നാസിയ മരിച്ചത്. ഭർത്താവ് മുഹമ്മദ് ഹാഫിസിനെയും മൂന്ന് മക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ധുന്ദക്–ലാത്തൂങ് പാലത്തിന് സമീപത്തെ അരുവിയിൽ നിന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മർഹോട്ട് പ്രദേശത്തെ ഒരു തോടിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ലോവർ മുറയിൽ ഉരുൾപൊട്ടലിൽ വീട് തകർന്നതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേരെ കാണാതായിട്ടുണ്ട്

അതേസമയം, രജൗരി ടൗണിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം വ്യാപക നാശനഷ്ടമുണ്ടാക്കി. പുഴയോരത്തെ ബെല്ല കോളനിയിലെ വീടുകളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രജൗരി–ഥാനമണ്ഡി റൂട്ടിലെ വാഹനങ്ങൾക്കായി നദീതീരത്ത് ഒരുക്കിയിരുന്ന പാർക്കിംഗ് ഏരിയയും വെള്ളത്തിനടിയിലായതോടെ നിരവധി മിനി ബസുകൾ ഒഴുക്കിൽപ്പെട്ടു. ദുരിതബാധിതർക്കായി സുരക്ഷിത കേന്ദ്രങ്ങളിൽ താമസവും മറ്റ് അടിയന്തര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. റിയാസി ജില്ലയിലെ ശിവ് ഖോരി തീർത്ഥാടനവും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ത്രികൂട മലനിരകളിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡ് താൽക്കാലികമായി റദ്ദാക്കി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന ധർണയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കാതെ ജമ്മുവിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

 





കാക്കനാട്: കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി.യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'പ്രിയദർശിനി' സർവീസ് മൂലമുണ്ടായ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നിൽ എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിലാണ് മധ്യകേരളത്തിലെ ബസുടമകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ബസുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് 15-ന് മുമ്പുണ്ടായിരുന്ന കളക്ഷനും 'പ്രിയദർശിനി' പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള വരുമാനവും തമ്മിൽ വലിയ കുറവുണ്ടായതായി ബസുടമകൾ ചൂണ്ടിക്കാട്ടി. സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നും അവർ വ്യക്തമാക്കി.

സർക്കാർ ആവശ്യമായ ധനസഹായം നൽകിയാൽ സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചു. ഇതിനായി യാത്രക്കാരുടെ വിരലടയാളം രേഖപ്പെടുത്തി ടിക്കറ്റ് നൽകുന്ന ബയോമെട്രിക് സംവിധാനം ബസുകളിൽ ഏർപ്പെടുത്തി, വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ തുക സർക്കാർ കൃത്യമായി റീഫണ്ട് ചെയ്യണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും സാധാരണ ബസ് ചാർജും അടിയന്തരമായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത ഗ്രാമീണ റൂട്ടുകളിൽ മാത്രമായി കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി സർവീസുകൾ പരിമിതപ്പെടുത്തുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, നിലവിലെ 27 ശതമാനം സെയിൽസ് ടാക്സ് കുറയ്ക്കുക, വാർഷിക റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചു.

അതോടൊപ്പം, കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങുന്നതിന് പകരം സ്വകാര്യ ബസുകൾ ലീസിന് എടുക്കണമെന്നും, ക്ഷേമനിധി ഫണ്ടിൽ നിന്ന് ബസുടമകൾക്ക് സഹായം നൽകണമെന്നും, നിലവിലെ ക്ഷേമനിധി ബാധ്യത കുറയ്ക്കുന്നതിനായി ജീവനക്കാരുടെ എണ്ണം സംബന്ധിച്ച മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

 





കൊല്ലം: സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു. മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില. ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്ക് ഗണ്യമായി വർധിച്ചെന്നാണ് പൗൾട്രി ഫാം ഉടമകൾ പറയുന്നത്. മുൻപ് 100 കുഞ്ഞുങ്ങളിൽ പത്തോളം മാത്രമാണ് ചത്തുപോയിരുന്നതെങ്കിൽ, ഇപ്പോൾ അത് 25 വരെ ഉയരുന്നതായി അവർ പറയുന്നു. കൂടാതെ കോഴികളുടെ വളർച്ചയും മന്ദഗതിയിലായതോടെ 45 ദിവസം പ്രായമായ കോഴികൾക്ക് സാധാരണ ലഭിക്കേണ്ട 1.8 കിലോ ഭാരം ലഭിക്കാതെ ഒരു കിലോ പോലും തികയാത്ത സ്ഥിതിയാണ്.

കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതോടെ പലരും ഫാമുകൾ ഒഴിച്ചിടുന്നതായും ചെറുകിട വ്യാപാരികൾ പറയുന്നു. ഇന്ധനവില വർധിച്ചതിനെ തുടർന്ന് ഗതാഗതച്ചെലവും കൂടിയതോടെ കോഴിയിറച്ചി വില വീണ്ടും ഉയർന്നു.

അതേസമയം, ട്രോളിങ് നിരോധനം തുടരുന്നതിനാൽ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതോടെ കോഴിയിറച്ചിയിലേക്കുള്ള ഉപഭോക്താക്കളുടെ ആശ്രയം വർധിക്കുകയും ആവശ്യക്കാർ കൂടുകയും ചെയ്തിട്ടുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ച കൂടി ബാക്കിയുള്ളതിനാൽ അതിന് ശേഷം മത്സ്യലഭ്യത മെച്ചപ്പെടുകയും കോഴിയിറച്ചി വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

 





കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 24-കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്ത് (24) ആണ് പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി അവിടെവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മാവൂരിലെ പനങ്ങോടുള്ള വീട്ടിലെത്തിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

 





ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. നെതന്യാഹു ഒരു 'യുദ്ധക്കുറ്റവാളി'യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു. നിയമവിഭാഗവുമായി അറസ്റ്റ് സംബന്ധിച്ച ചർച്ചകൾ സജീവമായി നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദി ന്യൂയോർക്ക് ടൈംസിന്റെ 'ദി ഇൻ്റർവ്യൂ' എന്ന പോഡ്കാസ്റ്റിലാണ് മംദാനി ഈ നിർണ്ണായക നീക്കത്തെ കുറിച്ച് സൂചന നൽകിയത്. നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് ഇരിക്കേണ്ടതെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇതിന് തെളിവാണെന്നും മംദാനി പറഞ്ഞു. ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ ഒരു 'വംശഹത്യ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി വാഗ്ദാനം ചെയ്തിരുന്നു.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്താൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024-ലാണ് നെതന്യാഹുവിനും മറ്റ് ഇസ്രയേൽ നേതാക്കൾക്കുമെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അമേരിക്കൻ ഭരണകൂടം ഈ വാറണ്ടിനെ അംഗീകരിക്കുന്നില്ല. ഐസിസി വാറണ്ട് നടപ്പിലാക്കാൻ രാജ്യങ്ങളെ ബാധ്യസ്ഥരാക്കുന്ന റോം ചട്ടം അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജോ ബൈഡനും ഐസിസി വാറണ്ടിനെ തള്ളിക്കളഞ്ഞിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവർ ഐസിസിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മേയറുടെ നീക്കം.

മേയറുടെ പ്രസ്താവന വെറും 'രാഷ്ട്രീയ നാടകം' മാത്രമാണെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സ് പരിഹസിച്ചു. അമേരിക്ക ഐസിസിയിൽ അംഗമല്ലാത്തതിനാൽ ഇത്തരം നടപടികൾക്ക് നിയമസാധുതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ അറസ്റ്റിനെക്കുറിച്ചുള്ള ആശങ്കകളെ നെതന്യാഹു തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. നെതന്യാഹു അഭിമാനപൂർവ്വം ന്യൂയോർക്കിലെത്തുമെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡാനോണും വ്യക്തമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

 





ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്കു കൈമാറി. അടുത്തദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽനിന്നു റിപ്പോർട്ട് നൽകും.

ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ ഇത്തരം റിപ്പോർട്ടുകൾ ബന്ധുക്കൾക്കു നൽകുകയുള്ളൂ. ഇതുകൂടി ലഭിച്ചാലേ, വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സാവര്യയുടെ തലയിലെ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട്, പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി പരിക്കേറ്റഭാഗം നീക്കംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾകൂടി ഉസ്ബെക്കിസ്താനിൽനിന്നു ലഭ്യമാക്കേണ്ടതുണ്ട്.

സാവര്യ ഈ മാസം നാലിനാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (22) ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. സദറുൾ അനം അവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

’വിദേശകാര്യമന്ത്രിയെ നേരിൽക്കാണും, ഉസ്ബെക്കിസ്താനിൽ പോകും’

വിദേശകാര്യമന്ത്രിയെ നേരിൽക്കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ശ്രമിക്കുകയാണെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു. അടുത്തദിവസംതന്നെ മന്ത്രിയെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ചു. അവിടെ നിയമസഹായത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്താനിൽ പോകും. കുവൈത്തിൽ ജോലിചെയ്യുന്ന ബസന്ത് കേസിന്റെ ആവശ്യങ്ങൾക്കായി നാട്ടിൽ തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

" വരവ് "   അറിയിച്ച് ജോജു ജോർജ്

" വരവ് " അറിയിച്ച് ജോജു ജോർജ്

 


ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ്‌വൈഡ് 4.35 കോടിയുടെ കളക്ഷനും ചിത്രം നേടി.


ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വരവ്'. എ.കെ. സാജൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം മികച്ച ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ, ത്രില്ലിംഗ് കഥപറച്ചിൽ എന്നിവ സമന്വയിപ്പിക്കുന്ന സിനിമാനുഭവമാണ്. ഷാജി കൈലാസിന്റെ സവിശേഷമായ അവതരണശൈലി ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ശക്തമായ കഥാപാത്രങ്ങളും തീവ്രമായ രംഗങ്ങളും മാസ് നിമിഷങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത ആക്ഷൻ രംഗങ്ങളാണ്. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ് സിനിമയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ആക്ഷൻ സീക്വൻസും വ്യത്യസ്ത ശൈലിയും ഉയർന്ന നിലവാരവും പുലർത്തുന്നു. തിയേറ്ററിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.  സംഗീത സംവിധായകൻ സാം സി.എസ്. ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്നതും വലിയ പ്ലസാണ്.

കഥയുടെ തീവ്രത വർധിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ആക്ഷൻ രംഗങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൂടുതൽ കരുത്ത് നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.


ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന 'വരവ്' ഒരു മാസ് ആക്ഷൻ ചിത്രത്തിനൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, അഭിമന്യു തിലകൻ, ബാബുരാജ,് അസീസ് നെടുമങ്ങാട്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനിഷ് എന്നിവരാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മികവും വലിയ പ്രതീക്ഷ നൽകുന്ന ഘടകമാണ്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്‌ഫോർത്ത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി,

72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി,

 


മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടു


ന്യൂഡല്‍ഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു.  മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. ഈ സിനിമയിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. 

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ 'അങ്ങ് വാനക്കോണില്' എന്ന ഗാനത്തിലൂടെയാണ് ഈ പുരസ്‌കാര നേട്ടം.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷെഹനാദ് ജലാൽ സ്വന്തമാക്കി. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള 'ഭദ്രകാളി നാടക' ത്തിന് സ്പെഷ്യൽ ജൂറി പരാമർശമുണ്ട്.  ധനുഷ് ഒരുക്കിയ റായനാണ് മികച്ച തമിഴ് സിനിമ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ മെയ്യഴകൻ, ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലർ എന്നീ തമിഴ് സിനിമകൾ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി.
മികച്ച ശബ്ദ മിശ്രണത്തിനാണ് മെയ്യഴകൻ പുരസ്‌കാരം നേടിയത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സംഗീത സംവിധായകൻ ജി.വി പ്രകാശ് സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം അമരൻ എന്ന തമിഴ് സിനിമയിലൂടെ രാജ്‌കുമാർ പെരിയസാമി സ്വന്തമാക്കി.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 18 July 2026

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നറിയാം, പ്രഖ്യാപനം വൈകീട്ട് അഞ്ചരയ്ക്ക്

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നറിയാം, പ്രഖ്യാപനം വൈകീട്ട് അഞ്ചരയ്ക്ക്

 





ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽവെച്ചാണ് പ്രഖ്യാപനം. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.

ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും കിഷ്കിന്ധാകാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം.
2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ്‌ പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻ മാരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക