തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് (ജൂലൈ 29) ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത്. വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും, വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാർജാര കുടുംബത്തിലെ ഏറ്റവും ശക്തരും ഗാംഭീര്യമേറിയവരുമായ കടുവകൾ വന്യജീവി ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളായും കണക്കാക്കപ്പെടുന്നു.
നാല് വർഷത്തിലൊരിക്കൽ കണക്കെടുപ്പ്
രാജ്യത്തെ കടുവകളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് വർഷത്തിലൊരിക്കലാണ് ദേശീയ തലത്തിൽ കടുവ സെൻസസ് നടത്തുന്നത്. 2025-ൽ ആരംഭിച്ച പുതിയ കണക്കെടുപ്പ് അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഔദ്യോഗിക കണക്കുകൾ പുറത്തുവരാൻ ഇനിയും ഏതാനും മാസങ്ങൾ വേണ്ടിവരും.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (NTCA) നേതൃത്വത്തിലാണ് രാജ്യവ്യാപകമായി സെൻസസ് നടക്കുന്നത്. കേരളത്തിൽ വനംവകുപ്പാണ് കണക്കെടുപ്പിൽ പങ്കാളികളാകുന്നത്. നിലവിലെ സെൻസസിന്റെ ഫീൽഡ് നടപടികൾ ഇക്കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായെന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇപ്പോൾ ക്രോഡീകരിച്ചുവരികയാണെന്നും സംസ്ഥാന വനംവകുപ്പ് കിഴക്കൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സാജു സി.യു അറിയിച്ചു.
രാജ്യത്ത് 3,682 കടുവകൾ; കേരളത്തിൽ 213
2022-ലെ ദേശീയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെ 3,682 കടുവകളാണ് ഉള്ളത്. കേരളത്തിൽ 213 കടുവകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പെരിയാർ, പറമ്പിക്കുളം എന്നീ രണ്ട് ഔദ്യോഗിക കടുവാസങ്കേതങ്ങളാണുള്ളത്.
കഴിഞ്ഞ സെൻസസ് പ്രകാരം പെരിയാർ കടുവാസങ്കേതത്തിൽ 30 മുതൽ 34 വരെ കടുവകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. വയനാട് വന്യജീവി മേഖലയിലും 75 മുതൽ 80 വരെ കടുവകൾ ഉണ്ടെന്നാണ് അവസാന കണക്കെടുപ്പ് സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകളിലും കടുവകളുടെ സാന്നിധ്യമുണ്ട്. റാന്നി റേഞ്ചിന് കീഴിലുള്ള പമ്പയുടെ ചില ഭാഗങ്ങളിലും ഗൂഡ്രിക്കൽ റേഞ്ചിലുമാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. അച്ചൻകോവിൽ വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലെ കടുവകളുടെ കൃത്യമായ എണ്ണം പുതിയ സെൻസസ് റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
2019-ലെ കണക്കെടുപ്പിൽ രാജ്യത്ത് 2,967 കടുവകളായിരുന്നു രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ, 526 കടുവകൾ, മധ്യപ്രദേശിലായിരുന്നു.
രോഗബാധയോ വാർധക്യമോ മൂലം അവശരാകുന്ന കടുവകൾ ഉൾവനങ്ങളിലേക്ക് നീങ്ങുന്ന പ്രവണതയുണ്ടെന്നും, അവിടെവെച്ച് ചത്താൽ അവയുടെ ജഡം പെട്ടെന്ന് അഴുകുകയോ മറ്റ് വന്യജീവികൾ ഭക്ഷണമാക്കുകയോ ചെയ്യുന്നതിനാൽ മരണങ്ങൾ സ്ഥിരീകരിക്കുന്നത് പലപ്പോഴും ദുഷ്കരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങൾ
നിലവിൽ ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങളാണ് പ്രവർത്തിക്കുന്നത്. അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ രണ്ട് പ്രധാന കടുവാസങ്കേതങ്ങൾ പെരിയാറും പറമ്പിക്കുളവുമാണ്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസർവ്, രാജസ്ഥാനിലെ രൺഥംബോർ, സരിസ്ക, മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, കൻഹ, ആന്ധ്രാപ്രദേശിലെ നാഗാർജുനസാഗർ–ശ്രീശൈലം, പശ്ചിമബംഗാളിലെ സുന്ദർബൻസ് എന്നിവ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളായി അറിയപ്പെടുന്നു.