Showing posts with label Kochi. Show all posts
Showing posts with label Kochi. Show all posts

Thursday, 5 February 2026

ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

 


കൊച്ചി: ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വേതന വര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമെണെന്നും ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.

സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ജയില്‍ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്.

ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 19 January 2026

ഡിസംബർ വരെയുള്ള മൂന്ന് മാസം കൊണ്ട് നേടിയത് 374.32 കോടി, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

ഡിസംബർ വരെയുള്ള മൂന്ന് മാസം കൊണ്ട് നേടിയത് 374.32 കോടി, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്


 
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായം. 374.32 കോടി രൂപയാണ് ബാങ്ക് സ്വന്തമാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിൽ നിന്ന് ബാങ്ക് നേടിയ അറ്റാദായം 1047.64 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 960.69 കോടി രൂപയായിരുന്നു അറ്റാദായം. മൂന്നാം പാദത്തില്‍ ബാങ്കിന്റെ പ്രീ-പ്രോവിഷനിംഗ് പ്രവര്‍ത്തനലാഭം 10 ശതമാനം വര്‍ദ്ധിച്ച് 584.33 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന മൂന്നാം പാദത്തില്‍ 528.84 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 4.30 ശതമാനത്തില്‍നിന്ന് 2.67 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 1.25 ശതമാനത്തില്‍നിന്ന് 0.45 ശതമാനമായി. പലിശേതര വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ച നേടി 485.93 കോടി രൂപയായി ഉയര്‍ന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്ക് സാമ്പത്തിക പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവിനേക്കാള്‍ (3.61%) നേടി നെറ്റ് ടോട്ടൽ ഇൻകം (7.44%) വളര്‍ച്ച കൈവരിച്ചു.

എഴുതിത്തള്ളിയത് ഉള്‍പ്പെടാതെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പി.സി.ആര്‍) മുന്‍വര്‍ഷത്തെ 71.73 ശതമാനത്തില്‍നിന്ന് 1177 പോയിന്റുകൾ വര്‍ദ്ധിച്ച് 83.5 ശതമാനമായി. എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള പി.സി.ആര്‍ 81.07 ശതമാനത്തില്‍നിന്ന് 1050 പോയിന്റുകൾ ഉയര്‍ന്ന് 91.57 ശതമാനമായി. ആസ്തിയിൽ നിന്നുള്ള വരുമാനം ഒരു ശതമാനമായി തുടരുന്നു. പുതിയ നിഷ്ക്രിയ ആസ്തികളുടെ നിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തില്‍ നിന്ന് 0.16 ശതമാനമായി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 9 January 2026

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്


കൊച്ചി: പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച ബെവ്‌കോ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബെവ്‌കോയുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ്. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ വാദം. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യംബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കാനാണ് ബെവ്കോ തീരുമാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് പേരും ലോഗോയും അയക്കാനാണ് ബെവ്കോ എംഡി ആവശ്യപ്പെട്ടിരിക്കു.
ന്നത് 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 8 January 2026

സംഗീതജ്ഞർക്കായി 'യുഗ മിക്സ് 2026' കൊച്ചിയിൽ അരങ്ങേറും

സംഗീതജ്ഞർക്കായി 'യുഗ മിക്സ് 2026' കൊച്ചിയിൽ അരങ്ങേറും




സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലേവാണ് യുഗ മിക്സ് 2026. സംഗീതത്തിന്റെ ക്രിയേറ്റീവ് വശത്തിനൊപ്പം മാർക്കറ്റിംഗ്, നിയമം, ഫിനാൻസ് തുടങ്ങിയ പ്രൊഫഷണൽ ഘടകങ്ങളെ പ്രായോഗികവും അപ്‌ഡേറ്റുമായ രീതിയിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്നത്തെ സംഗീത ലോകത്ത് ടാലന്റ് മാത്രം പോര വ്യക്തമായ ബിസിനസ് ബോധ്യവും കരിയർ പ്ലാനിംഗും അനിവാര്യമാണ്. 2026 ഫെബ്രുവരി 23-ന് കൊച്ചിയിലെ കലൂർ ഗോകുലം പാർക്കിൽ Yuga Mix 2026 – Artist Growth Conclave നടക്കും.കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കോച്ചായ അരുണ്‍ യൂഗയുടെ നേതൃത്വത്തിലാണ് ഈ ഇവന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് ദീർഘകാല വളർച്ച സാധ്യമാക്കുന്ന തന്ത്രങ്ങൾ കേന്ദ്രീകരിച്ച മാസ്റ്റർക്ലാസുകളും ക്യൂറേറ്റഡ് പാനൽ ചർച്ചകളും കോൺക്ലേവിൽ ഉൾപ്പെടുന്നു.

ആർട്ടിസ്റ്റ് ബ്രാൻഡിംഗ്, ഓഡിയൻസ് ഗ്രോത്ത്, റിലീസ് പ്ലാനിംഗ്, ഡിജിറ്റൽ ഡിസ്‌ട്രിബ്യൂഷൻ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മ്യൂസിക് പബ്ലിഷിംഗ്, സിങ്ക് ലൈസൻസിംഗ്, റോയൽറ്റി മാനേജ്മെന്റ്, കരാർ വ്യവസ്ഥകൾ, അവകാശ സംരക്ഷണം എന്നിവയും വിശദമായി ചർച്ച ചെയ്യും.ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ മ്യൂസിക് കമ്പനികൾ, ലേബലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രൊഫഷണൽ ബ്രാൻഡുകൾ, വ്യവസായ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം കോൺക്ലേവിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. ഇതിലൂടെ കലാകാരന്മാർക്ക് ദേശീയ തലത്തിലുള്ള മ്യൂസിക് ഇക്കോസിസ്റ്റവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ലഭിക്കും.

വ്യവസായ രംഗത്തുള്ള പ്രൊഫഷണലുകളെ നേരിട്ട് കാണാനും സംവദിക്കാനും കഴിയുന്ന Meet & Connect Corner കലാകാരന്മാർക്ക് യഥാർത്ഥ നെറ്റ്‌വർക്കിംഗ് അനുഭവം നൽകുന്ന ഭാഗമാണ്. ഗായകർ, സംഗീതജ്ഞർ, ബാൻഡുകൾ, ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകൾ, പെർഫോർമേഴ്സ് എന്നിവർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാളി സംഗീത സമൂഹത്തിന് പ്രാധാന്യം നൽകിക്കൊണ്ടെങ്കിലും എല്ലാ ഭാഷകളിലെയും സംഗീത പ്രതിഭകൾക്കും വേദി തുറന്നതാണ്.



 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം


കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമർശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണ് ജഡ്ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍', നിയമോപദേശത്തില്‍ പറയുന്നുഅതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. അപ്പീൽ ഉടൻ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തിൽവെച്ച് അതിക്രൂരമായ പീഡനം.

ഇതിന് ശേഷം നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. നടൻ ലാൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎൽഎയും സംഭവം അറിഞ്ഞെത്തി. തുടർന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.
2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂൺ 23ന് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത്  പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.

 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലൈഫ് മിഷൻ രാജ്യത്തെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്ന്; പ്രശംസിച്ച് നീതി ആയോഗ്

ലൈഫ് മിഷൻ രാജ്യത്തെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്ന്; പ്രശംസിച്ച് നീതി ആയോഗ്

 

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിന്റെ പ്രശംസ. പദ്ധതിയെ രാജ്യത്തെത്തന്നെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്നായി തെരഞ്ഞെടുത്തു. കുറഞ്ഞ ചിലവിൽ നടപ്പാക്കാവുന്ന പദ്ധതികളുടെ പട്ടികയിലാണ് ലൈഫ് മിഷനും നേട്ടമുണ്ടാക്കിയത്.
എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്' എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്. പദ്ധതിയെ 'ബഹുമുഖ സംയോജനവും സമൂഹാധിഷ്ഠിത മാതൃകയു'മെന്നുമാണ് ഈ റിപ്പോർട്ട് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ മികച്ച പദ്ധതികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന് പുറമെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നതിലും കേരളത്തെ പ്രശംസിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, 'മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല'

നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, 'മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല'

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ നിയമോപദേശത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.

ദിലീപിനെ വെറുതെ വിട്ടത് ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി
കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും. എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചേക്കും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രവാദം തടയാൻ പ്രത്യേക സെൽ രൂപീകരിക്കണം: ഹൈക്കോടതി

മന്ത്രവാദം തടയാൻ പ്രത്യേക സെൽ രൂപീകരിക്കണം: ഹൈക്കോടതി


കൊച്ചി: മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിൽ എടുക്കണമെന്ന് ഹൈക്കോടതി. കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജനുവരി 6ന് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ചീഫ് സെക്രട്ടറിക്കാണ് ഹൈക്കോടതി നിർദ്ദേശം നല്കിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്ധവിശ്വാസവിരുദ്ധ നിയമനിർമ്മാണത്തിന് കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ഒരു ഇടക്കാല സംവിധാനമെന്ന നിലയിൽ സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നിലവിലെ നിയമങ്ങൾ മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പര്യാപ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം മനുഷ്യത്വ വിരുദ്ധമായ പ്രവർത്തികൾ തടയാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു.

മുൻ നിയമ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ എന്നിവരടങ്ങിയ പ്രസ്തുത മൂന്നംഗം കമ്മിറ്റി മൂന്ന് മാസത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അന്ധവിശ്വാസവിരുദ്ധ നിയമനിർമ്മാണത്തിന് പ്രത്യേക സെൽ രൂപീകരണം തടസ്സമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയം ഫെബ്രുവരി 10ന് വീണ്ടും പരിഗണിക്കും.

 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 6 January 2026

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്ക്, ജാമ്യഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ എസ്ഐടി റിപ്പോർട്ട്

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്ക്, ജാമ്യഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ എസ്ഐടി റിപ്പോർട്ട്



കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ചയ്ക്കാണെന്ന് എസ്ഐടി. വൻകവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഗൂഢാലോചനയെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ​ഗൂഢാലോചന മറച്ചുവെക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നും ഇതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൊണ്ടുപോയെന്നും റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണ്. വൻ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാൻ ബെം​ഗളൂരുവിൽ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. ആറാഴ്ചത്തെ സമയമാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചത്. ഈ മാസം 19ന് എസ്.ഐ.ടി ഹൈക്കോടതിയിൽ അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ, ഇവർക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇവർക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പി.എസ് പ്രശാന്തിന്‍റെ ഭരണസമിതിയ്ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. 2025 സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സ്വർണപൂശിയതിലെ എല്ലാ ഇടപാടും നാലുഘട്ടമുള്ള അന്വേഷണത്തിലുണ്ടെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ആദ്യ രണ്ട് കേസിലാണ് ഇപ്പോഴത്തെ അന്വേഷണമെങ്കിലും ശേഷിക്കുന്ന അന്വേഷണത്തിൽ ആരും രക്ഷപ്പെടില്ലെന്ന് കരുതുന്നതായാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. ബാഹ്യസമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതെ നി‍ർഭയമായ അന്വേഷണം തുടരണമെന്നും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്ത് ആവർത്തിക്കുമ്പോഴാണ് പ്രശാന്തിന്‍റെ ഭരണസിമിതിയക്കെതിരെയും അന്വേഷണം ഉണ്ടെന്ന് എസ്ഐടി വ്യക്തമാക്കുന്നത്. 

 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളെ റെയിൽവെ സ്റ്റേഷനിലാക്കി തിരിച്ചെത്തി, വീടിന് പുറകിലെ ശബ്ദം കേട്ട് നോക്കി; ദേഹത്ത് പെട്രോൾ ഒഴിച്ച് കള്ളൻ രക്ഷപ്പെട്ടു; ആലുവയിൽ ഭീതി ഒഴിയുന്നില്ല

മകളെ റെയിൽവെ സ്റ്റേഷനിലാക്കി തിരിച്ചെത്തി, വീടിന് പുറകിലെ ശബ്ദം കേട്ട് നോക്കി; ദേഹത്ത് പെട്രോൾ ഒഴിച്ച് കള്ളൻ രക്ഷപ്പെട്ടു; ആലുവയിൽ ഭീതി ഒഴിയുന്നില്ല


കൊച്ചി: ആലുവ ആലങ്ങാട് മോഷണ ശ്രമത്തിനിടെ മോഷ്ടാവ് ഗൃഹനാഥന്റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ഓടി രക്ഷപെട്ടു . ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആലങ്ങാട് മാളികംപീടിക ചെങ്ങണിക്കുടത്ത് വീട്ടിൽ നാസറിനാണ് ദുരനുഭവം. മകളെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം വീട്ടിലെത്തി മുറ്റത്ത് വാഹനം നിർത്തി അകത്തേക്ക് കയറുകയായിരുന്നു ഇദ്ദേഹം. ഈ സമയത്താണ് വീടിന് പുറത്ത് നിന്ന് ശബ്ദം കേൾക്കുന്നത്. ഇത് പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച ഒരു യുവാവ് നിൽക്കുന്നത് കണ്ടു. ആദ്യം പകച്ചെങ്കിലും ധൈര്യം സംഭരിച്ച് മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ നാസറിന്റെ ദേഹത്തേക്ക് ഒഴിച്ച മോഷ്ടാവ് അടുത്തുണ്ടായിരുന്ന ബൈക്ക് തള്ളിയിട്ട ശേഷം ഇരുട്ടത്തേക്ക് ഓടി മറഞ്ഞു.ഉടനെ ആലങ്ങാട് പൊലീസിൽ നാസർ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ 6 മണിവരെ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. എങ്കിലും നാസറിൻ്റെ അടുത്തുള്ള മറ്റൊരു വീട്ടിലെ ബൈക്കിൽ വെച്ചിരുന്ന ഹെൽമറ്റ് മോഷണം പോയെന്ന് കണ്ടെത്തി. ഇതോടെ ബൈക്ക് മോഷ്‌ടാവാണ് ഇവിടെയെത്തിയതെന്ന അനുമാനത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം തൊട്ടടുത്ത പ്രദേശങ്ങളായ കോട്ടപ്പുറം കൊല്ലംപറമ്പ് ക്ഷേത്രത്തിലും കരുമാലൂർ ചെട്ടിക്കാട് മേഖലയിലെ വീടുകളിലും മോഷണം നടന്നിരുന്നു. തൊട്ടുപിന്നാലെയാണ് നാസറിൻ്റെ വീട്ടിലെ മോഷണ ശ്രമം. ഒരു മാസത്തിനിടെ നടക്കുന്ന ഒൻപതാമത്തെ മോഷണമാണിത്. ഒരു വർഷത്തിനിടെ കരുമാലൂർ- ആലങ്ങാട് മേഖല കേന്ദ്രീകരിച്ച് അൻപതിലേറെ മോഷണങ്ങളാണ് നടന്നിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. ക്രമാതീതമായി ഉയർന്ന മോഷണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. പൊലീസ് മോഷ്ടാക്കളെ കണ്ടെത്തണമെന്നും സുരക്ഷയ്ക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക