പാലക്കാട് : ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒന്നരമണിക്കൂർ പ്രവർത്തിച്ചില്ലയെന്ന് പരാതി. യുഡിഎഫ് സ്ഥാനാർത്ഥിയാണ് പരാതി നൽകിയത്. കഴിഞ്ഞ 19ന് ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലയെന്നും പുലർച്ചെ 12.30 മുതലാണ് സിസിടിവി പ്രവർത്തനരഹിതമായതെന്നും യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പറഞ്ഞു.
റിട്ടേണിംഗ് ഓഫീസറെ വിവരം അറിയിച്ചെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുവെന്നും ഒമ്പതാം തീയതി മുതലുള്ള സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി എന്നും സുമേഷ് അച്യുതൻ പറഞ്ഞു.
അതേസമയം ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിലും സിസിടിവി പ്രവർത്തനരഹിതമായതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ നേരം സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സിഎച്ച് റഷീദാണ് പരാതി നൽകിയത്.
ഇവിഎം സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഒരു മണിക്കൂറോളം നേരം അതിൽനിന്നുള്ള ദൃശ്യങ്ങളൊന്നും ലഭ്യമായില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പരാതിയിൽ പറയുന്നു. സ്ട്രോങ് റൂം ഉൾപ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നു.
എന്നാൽ കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.