Thursday, 7 May 2026

സൗദി ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ പ്രിയമേറുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

സൗദി ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ പ്രിയമേറുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്




റിയാദ്: ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനിടെ, ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്‍റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ സൗദി അറേബ്യയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഈന്തപ്പഴത്തിന്റെ ഉപഭോഗം വർധിക്കുന്നത് ഈ മേഖലയിലെ മികച്ച വളർച്ചയ്ക്ക് അടിവരയിടുന്നു. നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി അറേബ്യയിൽ നിന്ന് ഈന്തപ്പഴം വിതരണം ചെയ്യുന്നുണ്ട്.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം വിതരണ ശൃംഖലകൾ ആധുനികവൽക്കരിക്കാനും പുതിയ വിപണികൾ കണ്ടെത്താനും നടത്തുന്ന നിരന്തര ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്‍റെ എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ വികാസത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘108 സീറ്റുകളുള്ള TVKയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം’, തമിഴ്‌നാട് ഗവർണർക്കെതിരെ കമൽഹാസൻ

‘108 സീറ്റുകളുള്ള TVKയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം’, തമിഴ്‌നാട് ഗവർണർക്കെതിരെ കമൽഹാസൻ



തമിഴ്‌നാട് ഗവർണർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ജനങ്ങളുടെ തീരുമാനത്തെയും തമിഴ്നാടിനെയും അപമാനിക്കുന്ന നിലപാട്. 108 സീറ്റുകളുള്ള ടി വി കെ യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം. ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെയ്‌ക്കെപ്പമായിരുന്നു കമല്‍ഹാസന്‍. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്

തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വില്ലാത്തതാണ് ഇത്. എന്റെ സഹോദരനായ എംകെ സ്റ്റാലിന്‍ പറഞ്ഞത് ഞങ്ങള്‍ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുമെന്നുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാന്‍ മാനിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം 108 സീറ്റുകളാണ് നേടിയത്. അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കുന്നത് ജനവിധിയെ മാനിക്കാത്തതിന് തുല്യം. തിരഞ്ഞെടുക്കപ്പെട്ട 233 പേര്‍ക്ക് ഇപ്പോഴും സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. ഇത് സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ജനാധിപത്യത്തിന് ദോഷമാണ്.എസ്ആര്‍ ബൊമ്മൈ കേസില്‍ സുപ്രീം കോടതി വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ് അല്ലാതെ രാജ് ഭവനിലല്ല എന്ന്. ഞാന്‍ സംസാരിക്കുന്നത് പാര്‍ട്ടി പൊളിറ്റിക്‌സ് അല്ല. ഇത് ഇന്ത്യന്‍ ജനതയുടെ പൊളിസിയുടെ ശബ്ദമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിധി മാനിക്കണമെന്നും കമല്‍ ഹാസന്‍ കുറിച്ചു 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ

കൊല്ലത്ത് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ



കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ. അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനുമുമ്പും പലതവണ ഇയാൾ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു. മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയൽ വീട്ടിൽ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പൊലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി; മൂന്ന് പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി; മൂന്ന് പേർ മരിച്ചു



ദില്ലി: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി താഴ്ന്നുപോയതാണ് അപകടകാരണം.

 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി: ജനവിധിയെ അംഗീകരിക്കുന്നു, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി LDF പ്രവർത്തിക്കും’; പിണറായി വിജയൻ

‘തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി: ജനവിധിയെ അംഗീകരിക്കുന്നു, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി LDF പ്രവർത്തിക്കും’; പിണറായി വിജയൻ


 
തിരഞ്ഞെടുപ്പ് തോൽവിയിൽ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കും. പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും പിണറായി വിജയൻ. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദേഹം പ്രസ്താവനയിൽ പറയുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് അദേഹം പറഞ്ഞു.

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണെന്ന് പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമ്മാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണെന്ന് പിണറായി വിജയൻ പറഞ്ഞു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്ക, എംടി ഹസ്നയുടെ എൻജിനുകൾ തക‍ർന്നു, ഉപരോധം മറികടന്നുവെന്ന് സെൻട്രെൽ കമാൻഡ്

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്ക, എംടി ഹസ്നയുടെ എൻജിനുകൾ തക‍ർന്നു, ഉപരോധം മറികടന്നുവെന്ന് സെൻട്രെൽ കമാൻഡ്


 
ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന. ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത്. ഓയിൽ ടാങ്ക‍‍ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്ന് അമേരിക്കൻ നാവിക സേനയും എഫ് എ18 സൂപ്പ‍ർ ഹോണറ്റ് ഇറാനിയൻ കപ്പലിന് നേരെ പ്രയോഗിച്ചു. നിരവധി 20 മില്ലി മീറ്റ‍ർ നീളമുള്ള തിരകൾ ഉപയോഗിച്ചുവെന്നാണ് സെൻട്രെൽ കമാൻഡ് വിശദമാക്കുന്നത്. നിലവിൽ ഈ കപ്പൽ ഇറാൻ തുറമുഖത്തേക്ക് നീങ്ങുന്നില്ലെന്നാണ് അമേരിക്ക വിശദമാക്കുന്നത്.


പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ബുധനാഴ്ചയാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയതെന്നാണ് യുഎസ് നേവി വിശദമാക്കുന്നത്. കപ്പലിന്റെ എൻജിൻ ഭാഗം ലക്ഷ്യം വെച്ചാണ് അമേരിക്കൻ സൈന്യം വെടിയുതിർത്തത്. ഇതിനെത്തുടർന്ന് എംടി ഹസ്ന കപ്പൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം പ്രവർത്തനരഹിതമായി. എന്നാൽ കപ്പലിലുണ്ടായിരുന്ന ആർക്കെങ്കിലും പരിക്കേറ്റതായോ അല്ലെങ്കിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായതായോ നിലവിൽ റിപ്പോർട്ടുകളില്ല. അമേരിക്കൻ കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ തടയുന്നതിനും ആയുധക്കടത്ത് തടയുന്നതിനുമായി അമേരിക്കൻ നാവികസേന മേഖലയിൽ കർശനമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ നിയമങ്ങൾ ലംഘിക്കുന്ന ഏത് കപ്പലിന് നേരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ കപ്പലിന് നേരെ നടന്നത് നിയമവിരുദ്ധമായ ആക്രമണമാണെന്നും ഇതിനെ കടൽക്കൊള്ളയായി കണക്കാക്കാമെന്നുമാണ് ഇറാന്റെ പ്രാഥമിക പ്രതികരണം. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നുമാണ് ഇറാൻ ഭരണകൂടം വിശദമാക്കുന്നത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി



ദില്ലി: മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ നിരീക്ഷകരുടെ യോഗം കേരളത്തില്‍ തുടരുമ്പോള്‍ കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി. ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല്‍ കടുത്ത അമര്‍ഷത്തിലാണ്. അതേസമയം മുഖ്യമന്ത്രിയാകാന്‍ ഭരണ പരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വി ഡി സതീശന്‍ കേന്ദ്ര നേതൃത്വത്തിന് സന്ദേശം നല്‍കി.

എംഎല്‍എമാരുടെ ഭൂരിപക്ഷം നേടി അജയ്യനായാലും കെ സി വേണുഗോപാലിന്‍റെ കേരളത്തിലെ ലാന്‍ഡിംഗില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സിയെ കേരളത്തിലേക്ക് അയക്കണോയെന്നതില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഇക്കാര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടന്ന ചര്‍ച്ചയിലും രാഹുല്‍ മനസ് തുറന്നില്ലെന്നാണ് സൂചന. കെ സിയെ പോലെ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള മറ്റൊരാള്‍ തല്‍ക്കാലം ദില്ലിയിലില്ല. മുഖ്യമന്ത്രി സ്ഥാനുത്തേക്കുള്ള മത്സരത്തില്‍ കെ സി വേണുഗോപാല്‍ ഉറച്ച് നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തക്ക് കെസി അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യമുയരുമ്പോള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത രമേശ് ചെന്നിത്തലക്കാണ്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായുള്ള അടുപ്പം ചെന്നിത്തലക്ക് മുതല്‍ കൂട്ടാകും. തനിക്ക് നറുക്ക് വീണില്ലെങ്കില്‍ കെ സി നിര്‍ദ്ദേശിക്കുക ചെന്നിത്തലയെയായിരിക്കും. എന്നാല്‍ ജനവികാരം മാനിക്കണമെന്ന ലീഗിന്‍റെ നിലപാട് ഹൈക്കമാന്‍ഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിര്‍ണ്ണായകം. മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി എംപിമാരയും ഉടന്‍ ദില്ലിക്ക് വിളിപ്പിക്കുമെന്ന് സൂചനയുണ്ട്.

മത്സരം മുറുകുന്നതിടെ തന്‍റെ കാഴ്ചപ്പാടാണ് ജനം അംഗീകരിച്ചതെന്ന സന്ദേശം വിഡി സതീശന്‍ ഇംഗ്ലീഷ് പത്രത്തിലെ അഭിമുഖത്തിലൂടെ ഹൈക്കമാന്‍ഡിന് പരോഷകമായി നല്‍കുകയാണ്. നരേന്ദ്രമോദിയും, വി എസ് അച്യുതാന്ദനും മുഖ്യമന്ത്രിമാരായപ്പോള്‍ എന്ത് ഭരണ പരിചയം ഉണ്ടായിരുന്നുവെന്നാണ് സതീശന്‍ ചോദിക്കുന്നത്. കാഴ്ചപ്പാടും, ടീം കെട്ടിപ്പടുക്കാനുള്ള ശേഷിയുമാണ് പ്രധാനം. ഉത്തരേന്ത്യയിലെ പരാജയങ്ങള്‍ക്ക് സംഘടന ദൗര്‍ബല്യം കാരണമാണെന്ന് പറഞ്ഞ് കെ സി വേണുഗോപാലിനെതിരെ സതീശന്‍ ഒളിയമ്പെയ്യാനും ശ്രമിക്കുന്നു. ഹൈക്കമാന്‍ഡിന്‍റിന്‍റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന്, ചോദ്യം സാങ്കല്‍പികം എന്ന മറുപടിയിലൂടെ സതീശന്‍ അതിന് തയ്യാറല്ലെന്ന സന്ദേശവും നല്‍കുന്നു. തര്‍ക്കം തെരുവിലേക്ക് നീങ്ങിയതില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ദില്ലിയിലടക്കം ഫ്ലക്സ് യുദ്ധം രൂക്ഷമാകുകയാണ്. മത്സരിച്ച് സ്വീകരണം സംഘടിപ്പിച്ചും നേതാക്കള്‍ പോരടിക്കുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക