ഉപയോക്താക്കൾക്ക് സിം കാർഡുമായി ബന്ധപ്പെട്ട് ഒരു സേവനവും നൽകാൻകഴിയാതെ ബിഎസ്എൻഎൽ. നാലു ദിവസമായി ഇതാണ് സ്ഥിതി. പുതിയ സിം കാർഡോ ഡ്യൂപ്ലിക്കേറ്റ് സിം കാർഡോ എടുക്കാൻകഴിയാത്ത സ്ഥിതിയാണിപ്പോൾ. ഡിസംബർ ഒന്നുമുതൽ രാജ്യത്ത് പുതുതായി ബിഎസ്എൻഎൽ വരിക്കാർ ഉണ്ടായിട്ടില്ല.
കാർഡുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യംചെയ്തിരുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച കമ്പനി സേവനം അവസാനിപ്പിച്ചതാണ് താളംതെറ്റാനിടയാക്കിയത്.
എക്സ്ചേഞ്ചുകളിലും കസ്റ്റമർ സർവീസ് സെന്ററുകളിലും ആളുകളെത്തി പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ഫോൺ നഷ്ടപ്പെടുകയോ സിം കാർഡിന് എന്തെങ്കിലും പ്രശ്നമുണ്ടാവുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കാൻവരുന്നവരാണ് പ്രകോപിതരാവുന്നത്. സിം കാർഡ് നൽകുന്ന മൊബൈൽ ആപ്പിന് തകരാറാണെന്നും രാജ്യമൊട്ടാകെയുള്ള പ്രശ്നമാണെന്നും പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ജീവനക്കാർ ഇപ്പോൾ ചെയ്യുന്നത്.
നിശ്ചലമായത് സഞ്ചാർ ആധാർ ആപ്പ്
ഉപയോക്താക്കളുടെ വിവരങ്ങൾ (ഡേറ്റ) ശേഖരിച്ച് സിംകാർഡ് നൽകാൻ ജീവനക്കാർക്ക് നൽകിയിരിക്കുന്ന മൊബൈൽ ആപ്പാണ് സഞ്ചാർ ആധാർ. ആറു വർഷംമുൻപ് ഇന്റൻസ് എന്ന സ്വകാര്യ കമ്പനിയാണ് ഈ ആപ്പ് വികസിപ്പിച്ചത്. ഈ കമ്പനിക്ക് ഓരോ വർഷവും കരാർ നീട്ടിനൽകിവരുകയായിരുന്നു. ഓരോമാസവും കമ്പനിക്ക് ബിഎസ്എൻഎൽ തുക നൽകിയിരുന്നു.
എന്നാൽ, നാലുമാസംമുൻപ് തുക കൊടുക്കുന്നതിൽ വീഴ്ചയുണ്ടായി. ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായി. നവംബർ 30 വരെയായിരുന്നു കരാറിന്റെ അവസാനദിവസം. അന്നു രാത്രി 12-ന് മൊബൈൽ ആപ്പിന്റെ സേവനം അവസാനിപ്പിച്ചു.
തങ്ങളുടെ ഐടി വിഭാഗം വികസിപ്പിക്കുന്ന മൊബൈൽ ആപ്പ് ഉടൻ നിലവിൽവരുമെന്നാണ് ബിഎസ്എൻഎൽ പറയുന്നത്. കേരള സർക്കിളിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്
ബിഎസ്എൻഎലിന്റെ ഡേറ്റയും കമ്പനിക്ക് സ്വന്തം
സഞ്ചാർ ആധാർ ആപ്പിലൂടെ വരുന്ന ഡേറ്റ ബിഎസ്എൻഎലിന്റെ സഞ്ചാർ സോഫ്റ്റ് എന്ന പോർട്ടലിലേക്കാണ് പോകുന്നത്. എന്നാൽ, അതിനുമുൻപ് സഞ്ചാർ ആധാറിലൂടെ എല്ലാ വിവരങ്ങളും ഇന്റൻസ് കമ്പനിയുടെ കൈവശവും എത്തിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.