തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വര്‍ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായിക്കും
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ നല്‍കുന്ന പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1000 രൂപയുടെയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധനവ് വരുത്തി.
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവ് വരുത്തി.
കേരളത്തിലെ വയോധികര്‍ക്കിടയില്‍ ന്യൂമോകോക്കല്‍ വാക്‌സിനേഷന്‍ പരിപാടിക്കായി 50 കോടി രൂപ വകയിരുത്തി. ബി.പി.എല്‍ കുടുംബങ്ങളിലെ 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് ഇത് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി രൂപ, കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 30 കോടി രൂപ, ആര്‍.സി.സി-ക്ക് 90 കോടി രൂപ, മെഡിക്കല്‍ കോളേജുകള്‍ വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ എന്നിവ ഉള്‍പ്പെടെ കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തേക്കാള്‍ എം.സി.സി, ആര്‍.സി.സി എന്നിവയ്ക്ക് 15 കോടി രൂപ വീതവും സി.സി.ആര്‍.സി-ക്ക് 12 കോടി രൂപയും മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന പദ്ധതിയില്‍ 6.50 കോടി രൂപ നീക്കിവച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 900 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി രൂപ വകയിരുത്തി.
മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിന് പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍, പാരാമെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി.
ഡി.എച്ച്.എസ്-ന് കീഴിലുള്ള ആശുപത്രികളില്‍ കാത്ത് ലാബും ഐ.സി.യുവും സ്ഥാപിക്കുന്നതിന് 7 കോടി രൂപ.
ഗോത്ര–തീരദേശ–ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ.
ഡി.എം.ഇ-യുടെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പദ്ധതിക്കായി 57.09 കോടി രൂപ വകയിരുത്തി.
ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ആയുഷ് വകുപ്പുകളിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്നതിനായി 2.50 കോടി രൂപ വകയിരുത്തി.
ഇടുക്കി ഉടുമ്പന്‍ചോലയിലെ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് 1.50 കോടി രൂപ വകയിരുത്തി.
ഔഷധിക്ക് 2.30 കോടി രൂപയും ഹോംകോയ്ക്ക് 1 കോടി രൂപയും വകയിരുത്തി.
വേദന–സാന്ത്വന–വയോജന ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപ.
പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം എന്ന പദ്ധതിക്കായി 12 കോടി രൂപയും സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപയും വകയിരുത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രികളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി രൂപ.
കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് പ്രോജക്റ്റിന് (108 ആംബുലന്‍സ്) കീഴിലെ കനിവ് പദ്ധതിക്ക് 38 കോടി രൂപ.
പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ.
ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് 3 കോടി രൂപ.