തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, സോഷ്യൽ മീഡിയ ഇടപെടലുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് നിർദ്ദേശിച്ചു. വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കും വിദ്വേഷം പടർത്തുന്നവർക്കും എഐ (AI) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സൈബർ ഇടങ്ങളിലെ ഓരോ ചലനവും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കിയതായും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.
AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടതായി വരും.
ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്). വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്.
സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും
നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക. ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.