തിരുവനന്തപുരം: ജില്ലയിൽ പനിയും ഡെങ്കിപ്പനിയും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 10,982 ആയി ഉയർന്നു. മഴ ശക്തമായതോടെ വിവിധ സാംക്രമിക രോഗങ്ങളുടെ വ്യാപനവും വർധിച്ചിരിക്കുകയാണ്.
ജൂൺ 11 മുതൽ 20 വരെയുള്ള കണക്കുകൾ പ്രകാരം 126 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതേ കാലയളവിൽ 296 പേരെ ഡെങ്കി സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ആശങ്കയാകുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 31 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 11 പേർ എലിപ്പനി സംശയിക്കുന്നവരായി ചികിത്സയിലാണ്. കൂടാതെ 128 പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്തു. എട്ട് ഷിഗെല്ല കേസുകളും ഒരു ചിക്കുൻഗുനിയ കേസും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നന്തൻകോട് സ്വദേശിക്കാണ് ചിക്കുൻഗുനിയ ബാധിച്ചത്.
വെള്ളനാട്, നന്തൻകോട്, നേമം, വർക്കല, പുത്തൻതോപ്പ്, വട്ടിയൂർക്കാവ്, മുട്ടട, ബീമാപള്ളി, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, ആര്യനാട്, പേരൂർക്കട, കുളത്തൂർ തുടങ്ങി അമ്പതിലധികം പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആനാട്, ആര്യനാട്, ബാലരാമപുരം, പാങ്ങപ്പാറ, പൂന്തുറ, പുത്തൻതോപ്പ്, മുക്കോല എന്നിവിടങ്ങളിൽ ഷിഗെല്ല രോഗബാധയും കണ്ടെത്തി.
ആറ്റുകാൽ, വർക്കല, ആനാക്കുടി, പുത്തൻതോപ്പ്, മാണിക്കൽ, തോന്നയ്ക്കൽ, പെരുങ്കടവിള, ഭരതന്നൂർ, വെട്ടുകാട്, നെയ്യാറ്റിൻകര, വിഴിഞ്ഞം, കുന്നത്തുകാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലകളിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രത്യേക പനി ക്ലിനിക് ആരംഭിച്ചു. രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ പനി, ഡെങ്കിപ്പനി രോഗികൾക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോർട്ട് സർക്കാർ താലൂക്ക് ആശുപത്രിയിലും പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലും സമാന സംവിധാനങ്ങൾ ഏർപ്പെടുത്തും.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി, ശരീരവേദന, തലവേദന, ഛർദ്ദി, ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആശുപത്രിയിൽ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
മഴക്കാല രോഗങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളിലെ പങ്കാളിത്തവുമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായകമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.