Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

Thursday, 19 March 2026

13,999 രൂപ മുതൽ വില, മികച്ച ക്യാമറയും ബാറ്ററിയും, യുവാക്കൾക്കായി സാംസങ് ഗാലക്‌സി എം17ഇ 5ജി വിപ

13,999 രൂപ മുതൽ വില, മികച്ച ക്യാമറയും ബാറ്ററിയും, യുവാക്കൾക്കായി സാംസങ് ഗാലക്‌സി എം17ഇ 5ജി വിപ



ഇന്ത്യയിലെ യുവാക്കളേയും സഞ്ചാരികളേയും ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്‌സി M17e 5G വിപണിയിൽ എത്തിച്ചു. മികച്ച പ്രകടനം, തടസ്സമില്ലാത്ത ഡിസ്‌പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മികച്ച ക്യാമറ എന്നിവ ഉറപ്പുനൽകുന്നതാണ് പുതിയ ഗാലക്‌സി എം സീരീസ് ഫോൺ.

6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 120 ഹേർട്സ് റിഫ്രഷ് റേറ്റ് ഉള്ളതിനാൽ ആപ്പുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ സ്ക്രോൾ ചെയ്യുന്നത് സുഗമമായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഗ്രാഫിക്സിനായി ARM Mali-G57 GPU ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടിടാസ്കിങ്, ഗെയിമിങ്, സ്ട്രീമിങ് എന്നിവക്ക് അനുയോജ്യമായ രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറയും ബാറ്ററിയും

ഫോട്ടോഗ്രഫിക്കായി 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിനോടൊപ്പം പോർട്രെയ്‌റ്റ് ഷോട്ടുകൾക്കായി ഒരു ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെ​ഗാപിക്സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഗാലക്‌സി M17e-യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 6,000 എംഎഎച്ച് ബാറ്ററിയാണ്. ഫോണിന്റെ പവർ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനായി വൺ യുഐ 8 ഒപ്റ്റിമൈസേഷൻ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ഡിസൈനും സുരക്ഷയും

ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ (ജിഎഫ്ആർപി) ഉപയോഗിച്ചാണ് ഫോണിന്റെ പിൻഭാഗം നിർമിച്ചിരിക്കുന്നത്. 8.2 മില്ലിമീറ്റർ കനമുള്ള ഫോൺ മികച്ച ഹാൻഡ് ​ഗ്രിപ് നൽകുന്നു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനായി സാംസങ് നോക്സ് വോൾട്ട്, ഓട്ടോ ബ്ലോക്കർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.

വില

ഇന്ത്യയിൽ ഗാലക്‌സി M17e 5G രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്:
4GB + 128GB മോഡൽ: 13,999 രൂപ.
6GB + 128GB മോഡൽ: 15,499 രൂപ.

വൈബ് വയലറ്റ് , ബ്ലിറ്റ്സ് ബ്ലൂ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ഫോൺ വാങ്ങാം. ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ച മുതൽ ആമസോൺ, സാംസങ് വെബ്സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ സ്വന്തമാക്കാവുന്നതാണ്. 6 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 2032 വരെ ഫോൺ സുരക്ഷിതമായും പുതിയ ഫീച്ചറുകളോടെയും ഉപയോഗിക്കാൻ സാധിക്കും.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 11 March 2026

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

 


ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാറുണ്ടോ? ഏത് ആപ്പ് ആണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്നതെന്ന് അറിയാതെ പോകാറുണ്ടോ? എന്നാൽ അതിന് ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. പ്ലേസ്റ്റോർ ലിസ്റ്റിങ്ങിലാണ് ഇത് സംബന്ധിച്ച് ലേബൽ ചെയ്യുക. എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾ‌ക്കും ഈ ഫീച്ചർ ഉടൻ ലഭിച്ചു തുടങ്ങും.

ഒരു ആപ്പ് അനുവദനീയമായ പരിധിക്കപ്പുറം ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ, ഇൻസ്റ്റാളേഷന് മുമ്പോ പ്ലേസ്റ്റോറിൽ ബ്രൗസ് ചെയ്യുമ്പോഴോ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകും. ഉയർന്ന ബാക്​​ഗ്രൗണ്ട് ആക്ടിവിറ്റി കാരണം ഈ ആപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം എന്ന തരത്തിലുള്ളതായിരിക്കും ലേബൽ.

സാധനങ്ങളുടെ ഡെലിവറി, ക്യാബ് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽനിന്ന് ഒഴിവാക്കും. ഉപയോക്താക്കൾക്ക് ബാറ്ററി ചാർജ് കുറയുന്നത് ഒരു സ്ഥിരം പ്രശ്നമാണ്, അധിക ലോഡ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി ആൻഡ്രോയിഡ് ആപ്പുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു നല്ല നടപടിയായിരിക്കും എന്ന വിലയിരുത്തൽ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 March 2026

ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യുന്നതും ബോംബിടുന്നതും എഐ! പുതിയ യുദ്ധരീതികള്‍ പിടിമുറുക്കുന്ന പശ്ചിമേഷ്യ

ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യുന്നതും ബോംബിടുന്നതും എഐ! പുതിയ യുദ്ധരീതികള്‍ പിടിമുറുക്കുന്ന പശ്ചിമേഷ്യ


 
പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധമുഖത്താണ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനിയെ അടക്കം വധിച്ച ഇസ്രയേല്‍-യുഎസ് വ്യോമാക്രമണം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയിരിക്കുന്നു. ഇറാന് നേരെ ഇസ്രയേല്‍-യുഎസ് സഖ്യത്തിന്‍റെ ആക്രമണവും, അതിശക്തമായി തിരിച്ചടിച്ചുള്ള ഇറാന്‍റെ പ്രത്യാക്രമണവും ആറാം ദിവസത്തിലെത്തിക്കഴിഞ്ഞു. നാളിതുവരെ കണ്ട യുദ്ധമുറകളല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ നേരിട്ട് നിയന്ത്രിക്കുന്ന സംഘര്‍ഷമാണ് പശ്ചിമേഷ്യയില്‍ ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഗാര്‍ഡിയന്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന് നേരെയുള്ള ആക്രമണങ്ങൾക്കായി യുഎസും ഇസ്രയേലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ടൂളുകളെ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ട്. മനുഷ്യ ചിന്തയേക്കാള്‍ വേഗത്തില്‍ നടപ്പിലാക്കുന്ന ബോംബാക്രമണത്തിന്‍റെ പുതിയ യുഗത്തിന് ഇത് തുടക്കം കുറിച്ചതായി വിദഗ്‌ധർ പറയുന്നു. അതായത്, മനുഷ്യ ചിന്തയേക്കാള്‍ വേഗത്തില്‍ സാഹചര്യങ്ങള്‍ വിശകലനം ചെയ്‌ത്, ലക്ഷ്യസ്ഥാനം കൃത്യമായി മാര്‍ക്ക് ചെയ്‌ത്, ഏറ്റവും അനുയോജ്യമായ ആയുധം തിരഞ്ഞെടുത്ത്, നിയമപരമായ അനുമതി തേടി എഐ ടൂളുകള്‍ പ്രതിയോഗിക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നു. ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേർന്ന് ആദ്യത്തെ 12 മണിക്കൂറിനുള്ളിൽ ഏകദേശം 900 ആക്രമണങ്ങൾ നടത്തി. ഈ മിസൈൽ ആക്രമണങ്ങളിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടു. ഇതിന്‍റെയെല്ലാം സൂത്രധാരനായി ആന്ത്രോപിക്കിന്‍റെ ക്ലോഡ് എഐയെ അമേരിക്കന്‍- ഇസ്രയേല്‍ സേനകള്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഇസ്രയേലും യുഎസും ഗാസയിലും എഐ ഉപയോഗിച്ചിരുന്നു. സമാനമായി ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഡ്രോണ്‍ ദൃശ്യങ്ങളും, ഭൂപടങ്ങളും, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍റര്‍സെപ്‌ഷനുകളും മനുഷ്യ ഇന്‍പുട്ടുകളും വഴി ക്രോഡ് എഐ ക്രോഡീകരിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സേനകള്‍ക്ക് നല്‍കിയെന്നാണ് അനുമാനം.

'യുദ്ധത്തില്‍ എന്തിനെ ടാര്‍ഗറ്റ് ചെയ്യണം എന്ന് എഐ യന്ത്രം തന്നെ ശുപാർശകൾ നൽകുകയാണ്. ചില രീതികളിൽ അത് മനുഷ്യ ചിന്തയുടെ വേഗത്തേക്കാൾ വേഗം സാധ്യമാക്കുന്നു'- എന്നും ന്യൂകാസിൽ സർവകലാശാലയിലെ രാഷ്ട്രീയ ഭൗമശാസ്ത്ര അധ്യാപകമായ ക്രെയ്‌ഗ് ജോൺസ് പറഞ്ഞു. എഐയുടെ ഉപയോഗം വഴി യുദ്ധം എളുപ്പം വിശാലമാക്കാനും വേഗത്തില്‍ ആക്രമണം അഴിച്ചുവിടാനും സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഒരേസമയം മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ എഐ ടൂളുകളുടെ ഉപയോഗം വഴി സാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മുമ്പ് ദിവസങ്ങള്‍ ഏറെയെടുത്തായിരുന്നു ഇത്തരം വിവിധ യുദ്ധമുറകള്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെല്ലാം പയറ്റിയിരുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിമ്മും ടവറും ഔട്ട്, ഇനി ഫോണിലേക്ക് നേരിട്ട് സാറ്റലൈറ്റ് വഴി ഇന്‍റര്‍നെറ്റും കോളും എസ്എംഎസുകളും; പ്രഖ്യാപിച്ച് സ്റ്റാ‍ര്‍ലിങ്ക്

സിമ്മും ടവറും ഔട്ട്, ഇനി ഫോണിലേക്ക് നേരിട്ട് സാറ്റലൈറ്റ് വഴി ഇന്‍റര്‍നെറ്റും കോളും എസ്എംഎസുകളും; പ്രഖ്യാപിച്ച് സ്റ്റാ‍ര്‍ലിങ്ക്


 
സ്റ്റാർലിങ്കിന്‍റെ പുതിയ 'ഡയറക്‌‌ട് ടു സെൽ' ഉപഗ്രഹ ശൃംഖല വരുന്നതോടെ ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി കണക്‌ട് ചെയ്യാം. വോയിസ് കോൾ, എസ്എംഎസ്, ഡാറ്റാ സേവനങ്ങൾ എന്നിവയെല്ലാം ടവറുകളുടെ സഹായമില്ലാതെ ഇതിലൂടെ സാധ്യമാകും. 

മസ്‌കിന്‍റെ സ്റ്റാർലിങ്കിന്‍റെ അടുത്ത പദ്ധതി

ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സ്പേസ്എക്‌സിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. 2027-ൽ 'ഡയറക്‌ട്-ടു-സെൽ' സാറ്റലൈറ്റുകൾ വിക്ഷേപിക്കാന്‍ കമ്പനി ഒരുങ്ങുന്നു. ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2026-ൽ വെച്ച് സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

2024ല്‍ ആദ്യ പ്രഖ്യാപനം

സ്പേസ്‌എക്സിന്‍റെ മെഗാ റോക്കറ്റായ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ലോ എർത്ത് ഓർബിറ്റിൽ (LEO) ആയിരിക്കും ഡയറക്‌ട്-ടു-സെൽ ഉപഗ്രഹങ്ങൾ വിന്യസിക്കുക. 2024-ലാണ് ഡയറക്‌ട്-ടു-സെൽ സേവനം ആദ്യമായി സ്പേസ്‌എക്‌സ് പ്രഖ്യാപിച്ചത്. ഇതിന് ശേഷം സ്പേസ്‌എക്‌സ് ഈ പദ്ധതിയുടെ ഗവേഷണങ്ങളിലായിരുന്നു. 

2027 മുതല്‍ സേവനം

2027-ന്‍റെ പകുതിയോടെ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ഈ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങുമെന്ന് സ്പേസ്എക്സിന്‍റെ സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് മൈക്കിൾ നിക്കോൾസ് പറഞ്ഞു. ഇത് വഴി വളരെ വേഗത്തിൽ സാറ്റലൈറ്റ് ശൃംഖല സ്ഥാപിക്കാൻ കഴിയുമെന്നും അദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ 1,200 ഉപഗ്രഹങ്ങളായിരിക്കും ഈ ശൃംഖലയിൽ ഉണ്ടാവുക.

ഇപ്പോള്‍ 600 ഉപഗ്രഹങ്ങൾ

സാറ്റലൈറ്റുമായി കണക്‌ട് ചെയ്യുമ്പോൾ സാധാരണ മൊബൈൽ നെറ്റ്‌വര്‍ക്ക് പോലെ തന്നെ മികച്ച കണക്റ്റിവിറ്റി സൗകര്യം നൽകുകയാണ് സ്റ്റാർലിങ്ക് മൊബൈലിന്‍റെ ലക്ഷ്യമെന്ന് നിക്കോൾസ് പറയുന്നു. സ്റ്റാർലിങ്കിന് നിലവിൽ 9000-ത്തിലേറെ ഉപഗ്രഹങ്ങളുണ്ട്. ഇതിൽ ഏകദേശം 600 എണ്ണത്തിൽ ഡയറക്‌ട്-ടു-സെൽ സാങ്കേതികവിദ്യയുണ്ട്. 

നേട്ടങ്ങള്‍ എന്തൊക്കെ?

ഈ പുതിയ സാങ്കേതികവിദ്യയിലൂടെ, ഉപയോക്താക്കൾക്ക് വോയിസ് കോൾ, എസ്എംഎസ്, ഡാറ്റാ സേവനങ്ങൾക്കായി ഫോണിൽ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 16 February 2026

ഗൂഗിൾ പിക്‌സൽ 10എ ലോഞ്ചിന് മുമ്പ് ഫീച്ചറുകള്‍ ചോര്‍ന്നു; വേഗമേറിയ ചാർജിംഗ്, ഏറെ അപ്‌ഗ്രേഡുകള്‍

ഗൂഗിൾ പിക്‌സൽ 10എ ലോഞ്ചിന് മുമ്പ് ഫീച്ചറുകള്‍ ചോര്‍ന്നു; വേഗമേറിയ ചാർജിംഗ്, ഏറെ അപ്‌ഗ്രേഡുകള്‍


 
ദില്ലി: ഗൂഗിൾ അവരുടെ പുതിയ സ്‍മാർട്ട്‌ഫോണായ പിക്‌സൽ 10എ ഫെബ്രുവരി 18-ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ പിക്‌സൽ 10എ ഫോണിന്‍റെ പ്രധാന സവിശേഷതകൾ ഓൺലൈനിൽ പുറത്തുവന്നു. ടെക് വെബ്‌സൈറ്റായ ജിഎസ്എംഅറീന പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പിക്‌സൽ 10എയുടെ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിള്‍ പിക്സൽ 10എയിൽ മുൻഗാമിയായ പിക്സൽ9a-യിൽ ഉപയോഗിച്ചിരുന്ന ഗോറില്ല ഗ്ലാസ് 3ക്ക് പകരം കൂടുതൽ ശക്തിയുള്ള ഗോറില്ല ഗ്ലാസ് 7i സംരക്ഷണം ലഭിക്കുമെന്നാണ് സൂചന. ഇത് സ്ക്രീൻ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ചാർജിംഗ് വേഗതയിലും ബ്ലൂടൂത്ത് പതിപ്പിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.


ഗൂഗിള്‍ പിക്സൽ 10എ: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഗൂഗിള്‍ പിക്സൽ 10a 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻ മോഡലായ പിക്സൽ 9എ 23 വാട്‌സ് ചാർജിംഗിനെയാണ് പിന്തുണച്ചിരുന്നത്. അതിനാൽ ചാർജിംഗ് സമയത്തിൽ പുതിയ ഫോണിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ബ്ലൂടൂത്ത് 5.4ന് പകരം പുതിയ മോഡലിൽ ബ്ലൂടൂത്ത് 6 ഉൾപ്പെടുത്തിയേക്കും. ഡിവൈസിന്‍റെ ഭാരത്തിൽ ചെറിയ കുറവും ഉണ്ടാകും. 186 ഗ്രാം ഭാരമുള്ള നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ ഫോണിന് മൂന്ന് ഗ്രാം കുറവായിരിക്കും. വലിപ്പത്തിലും ചെറിയ മാറ്റമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 153.9 x 73 x 9 മില്ലീമീറ്റർ ആയിരിക്കും പുതിയ മോഡലിന്‍റെ അളവ്.

ഗൂഗിള്‍ പിക്സൽ 10എ ക്യാമറ

പ്രോസസറിന്‍റെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകില്ല. പിക്സൽ 10എയും പിക്സൽ 9എയും പോലെ ഗൂഗിൾ ടെൻസർ ജി4 ചിപ് ഉപയോഗിച്ചേക്കും. 8 ജിബി LPDDR5X റാം, 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്‌സ് 3.1 സ്റ്റോറേജ് എന്നീ ഓപ്ഷനുകളും തുടരുമെന്നാണ് റിപ്പോർട്ടുകൾ. 6.3 ഇഞ്ച് പിഓഎൽഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും പഴയ മോഡലിലേതുപോലെ തന്നെ ലഭിക്കും. ക്യാമറ സവിശേഷതകളിലും മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. 48-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 13 എംപി അൾട്രാവൈഡ് ലെൻസ്, 13 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെടും. ഫോണിൽ ആൻഡ്രോയ്‌ഡ് 16 പ്രവർത്തിക്കും. കൂടാതെ ഏഴ് വർഷം വരെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 18 മുതൽ പ്രീ-ഓർഡർ ആരംഭിക്കും. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:29ന് മുമ്പ് ഗൂഗിൾ സ്റ്റോറിൽ രജിസ്റ്റർ ചെയ്‌ത ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫർ ഇമെയിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 14 January 2026

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?


 

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് എയർപ്ലെയിൻ മോഡിൽ ഫോൺ ചാർജ് ചെയ്താൽ ഫോൺ പെട്ടെന്ന് ചാർജാകുമെന്നാണ്. ടെക് എക്‌സ്‌പേർട്ടെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുന്ന പലരും പറയുന്ന ടിപ്പുകളിൽ ഒന്നാണ് ഇത്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം.

എയർപ്ലെയിൻ മോഡ് എനേബിൾ ചെയ്താൽ, എല്ലാ വയർലെസ് കണക്ഷനിൽ നിന്നും ഫോൺ ഡിസ്‌കണ്ക്ട് ആകും. മൊബൈൽ ഡാറ്റ, കോളുകൾ, വൈ ഫൈ, ബ്ലൂടൂത്ത്, ബാക്ക്ഗ്രൗണ്ട് സിംഗിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന്റെ ഫലമായി ഫോൺ നെറ്റ്‌വർക്ക് സിഗ്നൽ സെർച്ച് ചെയ്യുന്നത് അവസാനിപ്പിക്കും മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികളും നിശ്ചലമാകും. ഇവയെല്ലാം പവർ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളാണ്. കുറച്ച് ഫംഗ്ഷനുകൾ മാത്രം റണ്ണിങ് ആയതിനാൽ ചാർജ് ചെയ്യുമ്പോൾ കുറച്ച് ഊർജം മാത്രമേ ഫോണിന് ഉപയോഗിക്കേണ്ടി വരുന്നുള്ളു.

അപ്പോൾ ചോദ്യമിതാണ്, ഫ്‌ളൈറ്റ്‌മോഡ് അല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ചാർജിങ് വേഗത്തിലാക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അത് വളരെ വേഗത്തിൽ ഫോൺ ചാർജ് ആകുമെന്ന് പറയാൻ കഴിയില്ല. നെറ്റ്‌വർക്ക് കണക്ഷൻ മൂലം ബാറ്ററി ഡ്രെയിനാകുന്ന അവസ്ഥ സംഭവിക്കില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് പ്രവർത്തനും നടക്കാത്തതിനാൽ ഫോണ്‍ ചാർജിങ്ങിനായി ഇടുമ്പോൾ ലഭിക്കുന്ന മുഴുവൻ ചാർജും ബാറ്ററി ചാർജിങിന് തന്നെയാണ് ഉപയോഗിക്കുന്നത്.

ഇതോടെ ചാർജിങിന്റെ വേഗത പെട്ടെന്ന് അങ്ങ് വർധിക്കുകയല്ല. പഠനങ്ങളും ബാറ്ററി എക്‌സ്‌പേർട്ടുകളും പറയുന്നത് ചില സമയങ്ങളില്‍ വളരെ കുറച്ച് നിമിഷങ്ങൾ മുതൽ 15 ശതമാനം വരെ മാത്രമേ ചാർജിങ് വേഗത കൂടുകയുള്ളു. ഇത് ഫോണിന്റെ മോഡൽ, ബാറ്ററി ഹെൽത്ത്, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചിരിക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 13 January 2026

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ


 
Direct-to-Mobile Service India: ഇന്ത്യന്‍ ടെക്‌നോളജി ചരിത്രത്തിലെ പുതിയ ഏട് ആരംഭിക്കുന്നു. അധികം വൈകാതെ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റോ, വൈഫൈയോ കൂടാതെ സ്വന്തം മൊബൈലുകളില്‍ സിനിമകള്‍, ലൈവ് ടിവി, വിഡിയോ കണ്ടന്റുകള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയും. പറഞ്ഞുവരുന്നത് ഇന്ത്യയുടെ D2M ബ്രോഡ്കാസ്റ്റ് ടെക്നോളജിയെ പറ്റി തന്നെ. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ടെലികോം കമ്പനികള്‍ക്കും മറ്റും വലിയ തലവേദനയാണ്.

പരീക്ഷണം ആരംഭിച്ചു

സര്‍ക്കാര്‍ രാജ്യത്ത് ഡയറക്ട്- ടു- മൊബൈല്‍' (D2M) സാങ്കേതികവിദ്യയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വിപ്ലവകരമായ ഒരു പ്രക്ഷേപണ നിലവാരമാണ്. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ (ഡാറ്റ അല്ലെങ്കില്‍ വൈഫൈ) കൂടാതെ ഉപയോക്താക്കളെ തത്സമയ ടിവി, വീഡിയോകള്‍, മറ്റ് മള്‍ട്ടിമീഡിയ ഉള്ളടക്കം എന്നിവയിലേയ്ക്ക് ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

മഹത്തായ കൂട്ടുകെട്ട്

ഐഐടി കാണ്‍പൂര്‍, സാങ്ക്യ ലാബ്സ്, ഇന്ത്യയിലെ പൊതു പ്രക്ഷേപകനായ പ്രസാര്‍ ഭാരതി എന്നിവയുടെ സഹകരണത്തിലാന് ഡി2എം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എഫ്എം റേഡിയോയുടെ അതേ തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വായുവിലൂടെ പ്രക്ഷേപണം ചെയ്യുന്ന സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ ഫോണില്‍ ഒരു സമര്‍പ്പിത ചിപ്പ് മാത്രമാണ് ഇതിനാവശ്യം.



ഇന്ത്യയ്ക്ക് വളരെ പ്രധാനം

ഇന്ത്യയെ സംബന്ധിച്ച് ഡി2എം ഒരു ഗെയിം ചേയ്ഞ്ചര്‍ ആയിരിക്കും. ടെലികോം കമ്പനികളുടെ പിഴിയലിന് തടയിടാന്‍ സാങ്കേതികവിദ്യ സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമല്ലാത്ത ഇന്ത്യയുടെ വിദേശ മേഖലകളില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകും. ഇവിടെ വാര്‍ത്തകള്‍, വിനോദം, വിദ്യാഭ്യാസം എന്നിവ സൗജന്യമായി എത്തിക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ട്രാഫിക്കിന്റെ 70% ത്തിലധികവും വീഡിയോയാണ്. വീഡിയോ ട്രാഫിക് ഒരു പ്രക്ഷേപണ നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിലൂടെ 5ജി നെറ്റ്‌വര്‍ക്കിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഇത് നിലവിലെ കോള്‍ ഡ്രോപ്പിംഗ് പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. കൂടാതെ മൊബൈല്‍ ഡാറ്റ വേഗം വര്‍ധിപ്പിക്കാനും സഹായിക്കും.

ദേശീയ സുരക്ഷ, അടിയന്തര മുന്നറിയിപ്പ് സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇവിടെ ഡി2എം സാങ്കേതികവിദ്യ സര്‍ക്കാരിന് വിശ്വസനീയ നിയന്ത്രിത പൈപ്പ്‌ലൈന്‍ ഉറപ്പു നല്‍കുന്നു.

സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ച് ലൈവ് ടിവി, സ്‌പോര്‍ട്‌സ് അപ്‌ഡേറ്റുകള്‍ എന്നിവ ഡാറ്റ നഷ്ടം കൂടാതെ കാണാന്‍ സാധിക്കും. ഇത് വിലയേറിയ ഡാറ്റ പായ്ക്കുകള്‍ക്ക് വിട പറയാനുള്ള അവസരമാണ്.

ഡി2എം സാങ്കേതികവിദ്യ ഹൈലൈറ്റുകള്‍

ടെറസ്ട്രിയല്‍ ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ വഴിയാണ് ഇവിടെ ഉള്ളടക്കം വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ് ഇവിടെ ഇന്റര്‍നെറ്റിന്റെയോ, വൈഫൈയുടെയോ ആവശ്യമില്ല. എന്തിന് ഒരു സിം കാര്‍ഡിന്റെ പോലും ആവശ്യമില്ല. ഇവിടെ ബഫറിംഗുകള്‍ ഉണ്ടാകില്ല. ഒരേസമയം എത്രപേര്‍ക്ക് വേണമെങ്കിലും കണ്ടന്റുകള്‍ ആസ്വദിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 470- 582 MHz ബാന്‍ഡിലാകും ഇതു പ്രവര്‍ത്തിക്കുക. മികച്ച ഇന്‍ഡോര്‍ കവറേജ് ഉറപ്പാക്കുന്നു. കണ്ടന്റുകളിലെ കുറഞ്ഞ ലേറ്റന്‍സി എടുത്തുപറയണം. ഡി2എം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഡിവൈസുകളില്‍ പ്രത്യേക ഡി2എം ചിപ്പ് ആവശ്യമാണ്. അതേസമയം പഴയ ഡിവൈസുകള്‍ക്കായി പ്രത്യേകം ഡി2എം ഡോംഗിളുകള്‍ എത്തുമെന്നാണ് വിവരം. ഇത് വിലകുറഞ്ഞ ഓപഷന്‍ ആയിരിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 7 January 2026

ടെക് ലോകത്തെ ഡീപ്‌സീക്ക് തരംഗത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം അവസാനിപ്പിച്ച് ഇറ്റലി

ടെക് ലോകത്തെ ഡീപ്‌സീക്ക് തരംഗത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം അവസാനിപ്പിച്ച് ഇറ്റലി


 
റോം: ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ ഇറ്റലി 2025 ജൂണ്‍ മാസത്തിലാരംഭിച്ച അന്വേഷണം അവസാനിപ്പിച്ചു. എഐ മോഡല്‍ തെറ്റായ വിവരങ്ങൾ നൽകിയേക്കാമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാമെന്ന് ഡീപ്‌സീക്ക് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയുടെ ആന്‍റി‌ട്രസ്റ്റ് അതോറിറ്റി അന്വേഷണം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇറ്റാലിയൻ നിയന്ത്രണ ഏജന്‍സി കഴിഞ്ഞ ജൂണില്‍ ഡീപ്‌സീക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.


വളരെ കുറഞ്ഞ ചെലവിൽ ചാറ്റ്‍ജിപിടിയുമായി മത്സരിക്കാൻ കഴിയുന്ന ഒരു എഐ മോഡൽ വികസിപ്പിച്ചതായി 2025 ജനുവരിയില്‍ ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ‌്‌സീക്ക് അവകാശപ്പെടുകയായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്‌ ജിപിടി ഓ1-നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്ക് വികസിപ്പിച്ച 'ഡീപ്‌സീക്ക് ആ‌ർ 1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ മൂല്യം ഇടിച്ചുതാഴ്‌ത്താന്‍ വരെ ഡീപ്‌സീക്കിനായി. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ഒരുവേള മറികടക്കുകയും ചെയ്‌തു. എന്നാല്‍ ആ ചലനം തുടര്‍ന്നും നിലനിര്‍ത്താന്‍ ഡീപ്‌സീക്ക് എന്ന ചൈനീസ് എഐ കമ്പനിക്കായില്ല.

ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ലോകമെമ്പാടുമുള്ള സർക്കാരുകളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും കടുത്ത പരിശോധന നേരിട്ടിരുന്നു. ഡീപ്‍സീക്കിന്‍റെ സുരക്ഷാ നയങ്ങളെയും സ്വകാര്യതയെയും കുറിച്ചായിരുന്നു അന്താരാഷ്ട്ര ആശങ്കകൾ. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയിലെ സെർവറുകളിലാണ് ഡീപ്‍സീക്ക് സംഭരിക്കുന്നത് എന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍തന്നെ ദേശീയ സുരക്ഷയും പൗരന്മാരുടെ വിവരങ്ങളും സംരക്ഷിക്കുന്നതിന് പല രാജ്യങ്ങളും ഡീപ്‌സീക്കിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയായിരുന്നു. ഡീപ്‌സീക്ക് ചാറ്റ്‌ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സ് പിന്നാലെ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക