കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് കൊലവിളിയാണെന്നാണ് പരാതി. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹവും രംഗത്ത് വന്നു. 2009ൽ ടീന ജോസിനെ പുറത്താക്കിയതാണെന്ന് വിശദീകരണം.
മുഖ്യമന്ത്രി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മറുപടിയായി ടീന ജോസ് കുറിച്ചത് ഇങ്ങനെയായിരുന്നു- “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.”
ഈ കമൻ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കടൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ. നിലവിൽ, കമൻ്റ് പോസ്റ്റ് ചെയ്ത അക്കൗണ്ട് യഥാർത്ഥത്തിൽ ടീന ജോസിൻ്റേത് തന്നെയാണോ, മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം കൊലവിളി വിവാദമായതിന് പിന്നാലെ, ടീന ജോസിനെ തള്ളിപ്പറഞ്ഞ് സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി. തങ്ങൾക്ക് ടീന ജോസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി. 2009ൽ തന്നെ കാനോനിക നിയമങ്ങൾക്കനുസൃതമായി ടീന ജോസിന്റെ സന്യാസിനി അംഗത്വം റദ്ദാക്കിയതാണെന്നും സന്യാസ വസ്ത്രം ധരിക്കാൻ ഇവർക്ക് അനുവാദമില്ലെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.