Friday, 10 July 2026

ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

 





കോതമംഗലം: വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ.സി.ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ്‌സും സുരക്ഷിതമായി താഴെയിറക്കി.

ഇടുക്കി പഴയരിക്കണ്ടം ഒഴുകുപാറ പുത്തൻപുരയ്ക്കൽ അജീഷ്‌കുമാർ (സുകു-46) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ചെമ്പൻകുഴി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു സംഭവം.

2020-ൽ പാഴ്‌മരങ്ങൾ നീക്കം ചെയ്ത കേസിലാണ് തന്റെ ഉപജീവന മാർഗമായ ജെ.സി.ബി. വനംവകുപ്പ് കസ്റ്റഡിയിലെടുത്തതെന്ന് അജീഷ് പറയുന്നു. വെറും 500 രൂപയുടെ നഷ്ടമാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം അഞ്ചുവർഷമായി വിട്ടുനൽകിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടതി ഉത്തരവുണ്ടായിട്ടും വാഹനം കൈമാറാത്തതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

പത്തോളം സുഹൃത്തുക്കൾക്കൊപ്പമാണ് അജീഷ് സ്റ്റേഷനിലെത്തിയത്. ജെ.സി.ബിയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസും ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും ചേർന്ന് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. ഒടുവിൽ അടുത്ത ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൂന്നാർ ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് 2.45ഓടെ അജീഷ് പ്രതിഷേധം അവസാനിപ്പിച്ചത്.

"എന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ ജെ.സി.ബി. ബാങ്ക് വായ്പ അടയ്ക്കാനോ കുടുംബം പോറ്റാനോ കഴിയാത്ത അവസ്ഥയാണ്. അഞ്ച് വർഷമായി ജീവിതം തകർന്നിരിക്കുകയാണ്," എന്ന് അജീഷ് കണ്ണീരോടെ പറഞ്ഞു.

അതേസമയം, കൈവശ വനഭൂമിയിൽ നിന്ന് മണ്ണെടുത്തതിനും മരങ്ങൾ നീക്കം ചെയ്തതിനുമാണ് കേസെടുത്തതെന്നും നിയമലംഘനത്തെ തുടർന്നാണ് ജെ.സി.ബി. കസ്റ്റഡിയിലെടുത്തതെന്നും വനംവകുപ്പ് വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വാഹനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

 





കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ജൂലായ് 5-നാണ് സംഭവം. കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ മുറിവ് തുന്നിക്കെട്ടുന്നതിനായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ എത്തിയ അനസ്തേഷ്യ വിദഗ്ധ ഡോക്ടർ വാർഡിൽ മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിന് അനസ്തേഷ്യ ഇഞ്ചക്ഷൻ നൽകി. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനാകുകയും കണ്ണുകൾ മുകളിലേക്ക് മറിയുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

തുടർന്ന് ആരോഗ്യനില വഷളായ കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

അനസ്തേഷ്യ നൽകുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകളോ ആരോഗ്യപരിശോധനകളോ കുഞ്ഞിന്റെ മെഡിക്കൽ ചരിത്രം വിലയിരുത്തലോ നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ പ്രാഥമികമായി നിഷേധിച്ചു. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ച് കൂടുതൽ പ്രതികരണങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ടതല്ല; കാറിടിയെന്ന് കണ്ടെത്തൽ

നിയന്ത്രണം വിട്ടതല്ല; കാറിടിയെന്ന് കണ്ടെത്തൽ

 





തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐ.ടി. ഉദ്യോഗസ്ഥരുടെ മരണത്തിനിടയായ ബൈക്ക് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടം ബൈക്ക് നിയന്ത്രണം വിട്ടുണ്ടായതല്ല, പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശിയായ നവീൻ സിബി (25), തൊടുപുഴ സ്വദേശിനിയായ മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. ഐ.ടി. ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്ന് കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ആദ്യഘട്ടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് കരുതിയിരുന്നെങ്കിലും, സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതോടെ പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായി.

അപകടത്തിൽ മൃദുല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവീൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

 

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 
ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.


ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോട് സമീപത്ത് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിത്തമുണ്ടായത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

യാത്രയ്ക്കിടെ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം ഉടൻ റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

സപ്ലൈകോയ്ക്ക് 90 കോടി രൂപ

സപ്ലൈകോയ്ക്ക് 90 കോടി രൂപ

 

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; 

                                                                         

നടപടി മന്ത്രി അനൂപ് ജേക്കബ് – പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 


തിരുവന്തപുരം : സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത്. സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചതായി അനൂപ് ജേക്കബ് വ്യക്തമാക്കി.

സപ്ലൈകോക്ക് 4169 കോടിയുടെ കടബാധ്യതയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.432 കോടി രൂപവിതരണക്കാര്‍ക്കും നല്‍കാനുണ്ട്.

എഫ്എംസിജി, ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ശബരി വെളിച്ചെണ്ണ, സബ്സിഡി സാധനങ്ങള്‍, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് സപ്ലൈകോ തുക കൈമാറാനുള്ളത്. വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവ് എന്നായിരുന്നു വിതരണക്കാരുടെ ആക്ഷേപം. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പഴയ കടങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ മാറ്റിവെക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയിട്ടില്ല.



                 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

 





ഇടുക്കി: ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി. പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഉപ്പുതറ–കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോട്ടയത്ത് നിന്ന് വാഗമൺ–ഉപ്പുതറ വഴി കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' ബസ്, സ്വകാര്യ ബസിന്റെ സമയക്രമത്തിൽ സർവീസ് നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം.

കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ രാജേഷ്, ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻ ടയറിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു. "തന്റെ നെഞ്ചത്തുകൂടി ബസ് കയറ്റൂ" എന്ന് പറഞ്ഞ് വികാരാധീനനായി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നാണ് വിവരം.

സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സ്വകാര്യ ബസിന്റെ നിശ്ചിത സമയത്ത് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയതിനെ ചോദ്യം ചെയ്തുള്ള പ്രതിഷേധമാണിതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, പൊതുനിരത്തിൽ ഇത്തരം അപകടകരമായ പ്രതിഷേധരീതികൾ അംഗീകരിക്കാനാകില്ലെന്നും മറ്റുചിലർ പ്രതികരിക്കുന്നു.

സംഭവത്തിൽ കെഎസ്ആർടിസിയുടെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

 





കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് അപകടമുണ്ടായത്. ടവർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും ട്രെയിൻ അടച്ചിട്ട നിലയിലായിരുന്നതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 2.05-നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ സമയോചിതമായി ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ പരിശോധനകളും ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചു. നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും യഥാക്രമം വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

ക്ലോക്ക് ടവറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തേ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന് കൂടുതൽ ബലക്ഷയം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ടവർ തകർന്നുവീണതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചിരിക്കുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പൈതൃക നിർമ്മിതിയുടെ തകർച്ച റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാന്ദിപുര വൈറസ് ഭീതി; ഗുജറാത്തിൽ മൂന്ന് കുട്ടികൾ മരിച്ചു

ചാന്ദിപുര വൈറസ് ഭീതി; ഗുജറാത്തിൽ മൂന്ന് കുട്ടികൾ മരിച്ചു

 





അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ശക്തമാകുന്നു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഏറ്റവും ഒടുവിൽ, സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിൽ നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ഇതിന് മുമ്പ് പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ രോഗബാധിതരായി മരിച്ചിരുന്നു. നിലവിൽ അഞ്ചോളം പേർക്ക് രോഗബാധ സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായെങ്കിലും, രണ്ട് കുട്ടികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലകളിൽ ആരോഗ്യവകുപ്പ് വ്യാപക നിരീക്ഷണം ആരംഭിച്ചു. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് പരിശോധനയും ബോധവത്കരണവും നടത്തുകയാണ്. കടുത്ത പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ (Rhabdoviridae) കുടുംബത്തിൽപ്പെട്ട വൈറസാണ് ചാന്ദിപുര വൈറസ്. ഒമ്പത് മാസം മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. കൊതുകുകൾക്ക് പുറമെ ചെള്ളുകൾ, മണൽഈച്ചകൾ എന്നിവ വഴിയും വൈറസ് പകരാൻ സാധ്യതയുണ്ട്. മഴക്കാലത്തും ഗ്രാമപ്രദേശങ്ങളിലുമാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു.

പ്രധാന ലക്ഷണങ്ങൾ

കടുത്ത പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ മസ്തിഷ്കവീക്കം (എൻസെഫലൈറ്റിസ്), അപസ്മാരം, ശ്വാസതടസം, രക്തസ്രാവം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും മരണസാധ്യത വർധിക്കുകയും ചെയ്യും.

ചികിത്സയില്ല, പ്രതിരോധം നിർണായകം

ചാന്ദിപുര വൈറസിന് നിലവിൽ പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുന്നത്. രോഗം വളരെ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തുകയാണ് ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ചാന്ദിപുരിൽ ആദ്യമായി രോഗം കണ്ടെത്തിയതോടെയാണ് വൈറസിന് ഈ പേര് ലഭിച്ചത്. 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ വ്യാപകമായി രോഗം പടർന്നപ്പോൾ മുന്നൂറിലധികം കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

 ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.



കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. രാവിലെ 11.10ഓടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കോഴിക്കോട് സ്റ്റേഷൻ വഴി ഒരു ട്രെയിനും കടത്തിവിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ വൈദ്യുത ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.


അപകടത്തെ തുടർന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്്. ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽനിന്നാകും പുറപ്പെടുക. ജനശതാബ്ദിയിൽ പോകേണ്ടവർക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്‌സ്പ്രസിൽ പോകാൻ അനുമതിയുണ്ട്.

 ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഉച്ചയ്ക്ക് 1.07ഓടെയാണ് രാവിലെ 11.10ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ഏറനാട് എക്സ്പ്രസ് നാലാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയത്. മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും തടഞ്ഞിട്ടിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്നതിനാൽ യാത്രക്കാരിൽ ആശങ്ക പരന്നെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക