Friday, 21 June 2024

മര്‍ദിച്ച് കൊന്നത് കൂടെ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍; പണം നല്‍കിയത് വനിത സുഹൃത്ത്, മാവേലിക്കരയിലെ യുവാവിന്‍റെ മരണം കൊലപാതകം

SHARE

 


ആലപ്പുഴ : മാവേലിക്കര നഗരമധ്യത്തിൽ നടന്ന യുവാവിന്‍റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട ചെന്നിത്തല ഒരിപ്രം കാർത്തികയിൽ രാജേഷ് ഭവനത്തിൽ രാജേഷിന്‍റെ (50) സുഹൃത്തായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്‌മിത കെ രാജ്, രാജേഷിന്‍റെ സുഹൃത്തുക്കളായ ചെന്നിത്തല കാരാഴ്‌മ മനാതിയിൽ ബിജു, ഇലവുംതിട്ട സ്വദേശി സുനു എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്‌ച (ജൂൺ 18) പുലർച്ചയോടെയാണ് രാജേഷിനെ മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്ത് ബാങ്കിന്‍റെ മുൻവശത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ദ്രുതഗതിയിൽ പ്രതികളെ കണ്ടെത്തുന്നതിനും, അറസ്‌റ്റ് ചെയ്യുന്നതിനുമായി ചെങ്ങന്നൂർ ഡിവൈഎസ്‌പി കെ എൻ രാജേഷിന്‍റെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്‌പെക്‌ടർ ബിജോയി എസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

രാജേഷിന്‍റെ ഉടമസ്ഥതയിൽ ചങ്ങനാശ്ശേരിയിലുള്ള മാര്യേജ് ബ്യൂറോയിലാണ് സ്‌മിത ജോലി ചെയ്‌തിരുന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ച് സ്‌മിതയെ ഉപദ്രവിക്കുമായിരുന്നു. ഇതിന്‍റെ വിരോധം മൂലമാണ് സ്‌മിത രാജേഷിനെ മർദിക്കാൻ കൊട്ടേഷൻ നൽകിയത്. സംഭവ ദിവസം രാത്രി മിച്ചൽ ജംഗ്ഷനിൽ ഉള്ള ബാറിൽ മദ്യപിച്ച ശേഷം എതിർവശമുള്ള ബാങ്കിന് സമീപം കിടന്നുറങ്ങുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തിയ പ്രതികൾ മർദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

പ്രതികൾക്കുവേണ്ടി സംസ്ഥാനമൊട്ടാകെ പൊലീസ് സംഘം തിരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പ്രതികൾക്ക് വേണ്ടി ശക്തമായ തിരച്ചിൽ നടത്തി വരവെ, അയൽ സംസ്ഥാനത്തേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ പന്തളം കുളനട ഭാഗത്തു വെച്ച് മാവേലിക്കര പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. രാജേഷ് ചങ്ങനാശ്ശേരിയിൽ നടത്തിയിരുന്ന മാരേജ് ബ്യൂറോ ഇപ്പോൾ സ്‌മിതയാണ് നടത്തുന്നത്. സ്‌ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ടു രാജേഷും സ്‌മിതയും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്നും രാജേഷ് സ്‌മിതയെ മർദിച്ചിരുന്നുവെന്നും ഇതിന്‍റെ വിരോധത്തിൽ സുഹൃത്തുക്കളോട് രാജേഷിനെ മർദിക്കാൻ സ്‌മിത നിർദേശം നൽകുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ചുള്ള തെളിവുകൾ പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി സ്‌മിതയെ അറസ്‌റ്റ് ചെയ്‌തത്.

രാജേഷും സനുവും ബിജുവും തിങ്കളാഴ്‌ച (ജൂൺ 17) രാവിലെ മുതൽ പലസ്ഥലങ്ങളിലിരുന്ന് മദ്യപിച്ചിരുന്നു. ഒടുവിലാണ് മാവേലിക്കരയിലെ ബാറിലെത്തിയത്. അവിടെ പ്രശ്‌നമുണ്ടാക്കിയ രാജേഷിനെ ബാർ ജീവനക്കാർ പുറത്താക്കി. തുടർന്ന് ഇയാൾ ബാറിനടുത്തുള്ള ബാങ്കു ശാഖയുടെ വരാന്തയിൽ ചെന്നിരുന്നു.

ജൂൺ 18 ന് രാത്രി 12:45 ഓടെ സുനുവും ബിജുവും ബൈക്കിൽ ബാങ്കിന് സമീപമെത്തി, അവിടെ കിടന്നുറങ്ങുകയായിരുന്ന രാജേഷിനെ മാരകായുധങ്ങളുപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തി. പ്രതികൾക്ക് കൃത്യം നടത്തുന്നതിന് വേണ്ടിയും മദ്യപിക്കുവാനും സ്‌മിത പണം നൽകിയതായി പൊലീസിനോട് പറഞ്ഞു. മാവേലിക്കരയിലെ ബാറിൽ മൂവരുംകൂടി മദ്യപിച്ചതിന്‍റെ ബില്ല് യുവതി ഗൂഗിൾ പേ വഴി അടച്ചതാണ് കേസിൽ അവരുടെ പങ്കാളിത്തം വ്യക്തമാകാൻ കാരണം.

കൊല്ലപ്പെട്ട രാജേഷിന്‍റെ പോസ്‌റ്റ്‌മോർട്ടത്തിനും, മരണാനന്തര ചടങ്ങുകളിലും സ്‌മിത പങ്കെടുത്തിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user