ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കുന്നതിനായി ഇറാനെതിരായ സൈനിക നടപടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആക്സിയോസ് റിപ്പോര്‍ട്ട്. നതാന്‍സിലും എസ്ഫഹാനിലുമുള്‍പ്പെടെ ഇറാനിലെ നിരവധി ഭൂഗര്‍ഭ സൗകര്യങ്ങള്‍ അടുത്തിടെയുണ്ടായ ഇസ്രയേലി ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറയുന്നു.
ഒരു പര്‍വതത്തിനുള്ളില്‍ ആഴത്തില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ തുരങ്കത്തെ ലക്ഷ്യമിട്ടതായി ഇറാന്‍ സര്‍ക്കാര്‍ തന്നോട് അറിയിച്ചിരുന്നതായും, എന്നാല്‍ ആ സ്ഥലത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സൂചനകളൊന്നുമില്ലെന്നും ഗ്രോസി പറഞ്ഞു. അതേസമയം, ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാനുള്ള ഒരു മുന്‍കരുതല്‍ നീക്കമായിട്ടാണ് ഇസ്രയേല്‍ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചതെങ്കിലും, ആണവായുധം നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പറയുന്നു.
ഫോര്‍ഡോയെ തകര്‍ക്കാന്‍ ആവശ്യമായ ബങ്കര്‍ തകര്‍ക്കുന്ന ബോംബുകളും ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങളും ഇസ്രയേലിന്റെ പക്കലില്ലെന്ന് ആക്‌സിയോസ് പറയുന്നു. എന്നിരുന്നാലും, അമേരിക്ക രണ്ടും കൈവശം വയ്ക്കുകയും ഇറാന്റെ പരിധിക്കുള്ളില്‍ സൈന്യത്തെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷന്‍ അവസാനിച്ചതിനു ശേഷവും ഫോര്‍ഡോ പ്രവര്‍ത്തനക്ഷമമായി തുടരുകയാണെങ്കില്‍, ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കാനുള്ള ഇസ്രയേലിന്റെ ദൗത്യം പരാജയപ്പെടുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അമേരിക്ക ഇസ്രയേലിന്റെ യുദ്ധ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ‘ആവശ്യമെങ്കില്‍’ പരിഗണിക്കാമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ നെതന്യാഹുവുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചിരുന്നുവെന്നും ആക്‌സിയോസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഈ അവകാശവാദം നിഷേധിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക