ഇസ്രയേലിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും, വൻ ആക്രമണ പരമ്പരയാണ് ഇറാൻ നടത്തിയിരിക്കുന്നത്. ഹൈഫ, ടെൽ അവീവ് നഗരങ്ങൾ ഉൾപ്പെടെ ഇസ്രയേലിലുടനീളമുള്ള ലക്ഷ്യങ്ങളിലേക്ക് ഇറാൻ വൻ പ്രഹരശേഷിയുള്ള മിസൈലുകൾ വിക്ഷേപിക്കുകയും വൻ നാശംവിതയ്ക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ മരണ സംഖ്യ ഇറാൻ പുറത്ത് വിട്ടിട്ടില്ലെങ്കിലും അനവധി പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ഇസ്രയേൽ ജനത ഒന്നാകെ ബങ്കറിൽ ഒളിച്ചില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുമായിരുന്ന തരത്തിലുള്ള വൻ ആക്രമണമാണ്, ജൂത രാഷ്ട്രത്തിന് നേരെ നടന്നിരിക്കുന്നത്. ഒരേസമയം ഇറാനും ഹൂതികളും നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഭരണകൂടം പകച്ച് നിൽക്കുകയാണ്.
ഇസ്രയേലിനായി രംഗത്തിറങ്ങിയാൽ പശ്ചിമേഷ്യയിലെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഈ രാജ്യങ്ങൾക്കും സൈനികമായി ഇടപെടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അഥവാ ഇടപെട്ടാൽ, അത് മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കുമോ എന്ന ഭയവും ഈ രാജ്യങ്ങൾക്കുണ്ട്. ഇപ്പോൾ കളത്തിന് പുറത്ത് നിൽക്കുന്ന റഷ്യയും ചൈനയും അടക്കം അത്തരമൊരു സാഹചര്യത്തിൽ ഇറാന് വേണ്ടി രംഗത്തിറങ്ങുമെന്ന ഭയവും അമേരിക്കൻ ചേരിക്കുണ്ട്.
ഇറാനിലുടനീളമുള്ള സിവിലിയൻ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ ഇസ്രയേൽ സൈന്യം ബോംബാക്രമണം നടത്തിയതിനെ തുടർന്നാണ്, ഇസ്രയേലിന് നേരെ ഇറാൻ വീണ്ടും തിരിച്ചടിച്ചിരുന്നത്. ആക്രമണത്തിൽ ടെഹ്‌റാനിലെ ഷഹ്‌റാൻ എണ്ണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായെങ്കിലും, ഇപ്പോൾ അത് നിയന്ത്രണവിധേയമായതായാണ് ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചിരിക്കുന്നത്.
ജൂൺ 15 ന് ഞായറാഴ്ച നടന്ന ഏറ്റവും പുതിയ ആക്രമണങ്ങളിൽ തങ്ങളുടെ പുതിയ തരം ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതായും ഇറാൻ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതിൻ്റെ പ്രഹരശേഷിയുടെ വ്യാപ്തി എത്രത്തോളമാണ് എന്നത് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഇറാൻ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇസ്രയേലിന് കഴിയാത്തത്, ലോക രാജ്യങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ അഹങ്കരിച്ചിരുന്ന ഇസ്രയേലിനെ സംബന്ധിച്ച് ഈ സംഭവം നിലനിൽപ്പിനു തന്നെ അപകടകരമായി മാറിയിരിക്കുകയാണ്.
അതേസമയം, ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ തന്നെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നതായ റിപ്പോർട്ടും, ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇറാനിയൻ വാർത്താ ഏജൻസി തന്നെയാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ നീക്കം എണ്ണവില കുതിച്ചുയരുന്നതിനും, യുദ്ധം വ്യാപിപ്പിക്കുന്നതിനും കാരണമാകുമെന്നാണ്, ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറാൻ്റെ ലക്ഷ്യ സ്ഥാനങ്ങൾക്കും ഇതോടെ പ്രകടമായ മാറ്റമുണ്ടാകും. റഷ്യയുടെ ഭാഗത്ത് നിന്നും ഇറാന് ഗ്രീൻ സിഗ്നൽ ലഭിച്ചാൽ, അതും സംഭവിക്കാൻ തന്നെയാണ് സാധ്യത.
പേർഷ്യൻ ഗൾഫിലേക്കുള്ള ഏക സമുദ്രപ്രവേശന പാതയായാണ് ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നത്. ഇത് ഒരു വശത്ത് ഇറാനെയും മറുവശത്ത് ഒമാനെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയുമാണ് വിഭജിക്കുന്നത്. കൂടാതെ ഈ കടലിടുക്ക് പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രത്തിലെ അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നതുമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക