Thursday, 23 April 2026

ഇറാന്‍ യുദ്ധത്തിനിടെ തമ്മില്‍ത്തല്ല്, അമേരിക്കന്‍ നാവിക സെക്രട്ടറി പുറത്തായത് ശീതസമരത്തിനു പിന്നാലെ

SHARE



വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം വഴിത്തിരിവില്‍ നില്‍ക്കെ, യുഎസ് നാവിക സേനാ സെക്രട്ടറി ജോണ്‍ ഫെലന്‍ പുറത്തായത് ട്രംപ് ഭരണകൂടവുമായുള്ള നീണ്ട ശീതസമരത്തിന് ഒടുവില്‍. കീറാമുട്ടിയായി കിടക്കുന്ന ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് നാവികസേന മുന്നിട്ടിറങ്ങിയ അതേ സമയത്താണ് ജോണ്‍ ഫെലന്റെ പടിയിറക്കം. പെന്റഗണിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മറനീക്കിക്കാണിക്കുന്നതാണ് ഈ മാറ്റം.


പ്രതിരോധ സെക്രട്ടറിയും പ്രസിഡന്റ് ട്രംപിന്റെ വലംകൈയുമായ പീറ്റ് ഹെഗ്‌സെത്ത്, ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീഫന്‍ ഫെയിന്‍ബെര്‍ഗ് എന്നിവരുമായി കടുത്ത സംഘര്‍ഷത്തിലായിരുന്നു ഫെലന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ച്ച നേരിടുന്ന കപ്പല്‍നിര്‍മ്മാണ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിലും ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിലും നാവികസേനയുടെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായത്തിലുമെല്ലാം ഫെലനും ഉന്നതരുമായി തര്‍ക്കമുണ്ടായിരുന്നു. ഔദ്യോഗിക അറിയിപ്പിന് മുമ്പ് തന്നെ, പദവിയില്‍നിന്നും പുറത്താക്കുന്ന വിവരം പീറ്റ് ഹെഗ്‌സെത്ത് ഫെലനെ അറിയിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിയിറക്കം നിര്‍ണായക സമയത്ത്

നാവികസേനയുടെ തലപ്പത്തുള്ള സിവിലിയന്‍ മേധാവി എന്ന നിലയില്‍, നേവി, മറൈന്‍ കോര്‍പ്‌സ് സേനകളുടെ ഭാവിയിലേക്കുള്ള മുന്നോട്ടുപോക്കിന് മേല്‍നോട്ടം വഹിക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ ഫെലന്റെ പ്രധാന ചുമതല. ഇറാന്‍ യുദ്ധത്തിലെ നാവികസേനാ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ സെക്രട്ടറിക്ക് നേരിട്ട് പങ്കില്ല. അതിനാല്‍, ഫെലന്റെ പുറത്താക്കല്‍ ഇറാന്‍ യുദ്ധത്തെയോ നാവികസേനയുടെ പുതിയ ഇടപെടലുകളെയോ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

എങ്കിലും, ഫെലനെ പുറത്താക്കിയ സമയം നിര്‍ണായകമാണ്. നാവികസേനയുടെ ബജറ്റ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വാര്‍ഷിക ഹിയറിംഗിന് മുന്നോടിയായി ബുധനാഴ്ചയും ഫെലന്‍ സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടറി ഫെലനെ പെട്ടെന്ന് പിരിച്ചുവിട്ടത് ആശങ്കാജനകമാണെന്ന് സായുധ സേനാ സമിതിയിലെ മുതിര്‍ന്ന ഡെമോക്രാറ്റും റോഡ് ഐലന്‍ഡ് സെനറ്ററുമായ ജാക്ക് റീഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ മധ്യത്തില്‍ നേതൃത്വത്തിലുണ്ടാകുന്ന ഇത്തരമൊരു മാറ്റം നാവികര്‍ക്കും സേനാംഗങ്ങള്‍ക്കും, സഖ്യകക്ഷികള്‍ക്കും ശത്രുക്കള്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നതതല ശീതസമരത്തിന്റെ ഇര

ഭരണരീതി, ഉദ്യോഗസ്ഥ നിയമനങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവയെച്ചൊല്ലി ഫെലനും ഹെഗ്‌സെത്തും ഫെയിന്‍ബെര്‍ഗുമായി മാസങ്ങളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാവികസേനയുടെ പുതിയ കപ്പല്‍ നിര്‍മ്മാണ പദ്ധതി ഫെലന്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഫെയിന്‍ബെര്‍ഗ് അതൃപ്തനായിരുന്നു. പദ്ധതിയുടെ ഉത്തരവാദിത്തം അദ്ദേഹം ഫെലനില്‍ നിന്ന് പടിപടിയായി എടുത്തുമാറ്റിയിരുന്നു. ഫെലനും ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോയുമായും തര്‍ക്കങ്ങളുണ്ടായിരുന്നു. ഹെഗ്‌സെത്തിന്റെ നിലപാടുകളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന ആളാണ് കാവോ. ഫെലന്റെ ചുമതല താല്‍ക്കാലികമായി കാവോയെ ആണ് ഏല്‍പ്പിച്ചത്.

പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഫെലന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ ഹാരിസണെ ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു. ഇത് ഹെഗ്‌സെത്തും ഫെലനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. ഹെഗ്‌സെത്ത് ആഗ്രഹിച്ചതില്‍ നിന്ന് വ്യത്യസ്തമായ ദിശയിലേക്കാണ് ഫെലന്‍ നാവികസേനയെ നയിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സബ്മറൈനുകള്‍, സ്റ്റെല്‍ത്ത് വിമാനങ്ങള്‍, ആളില്ലാ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍, സൈബര്‍ തുടങ്ങിയ മേഖലകളിലേക്ക് നാവികസേന വളരണം എന്നതാണ് ഹെഗ്‌സേത്ത് അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ യുദ്ധക്കപ്പലുകളും ഫ്രിഗേറ്റുകളും പോലുള്ള പരമ്പരാഗത പദ്ധതികളെയാണ് ഫെലന്‍ പിന്തുണച്ചിരുന്നത്. ഇതും ്രപതിസന്ധികള്‍ക്ക് കാരണമായി.

ഉദ്യോഗസ്ഥ നിയമനങ്ങളെച്ചൊല്ലിയും സ്ഥാനക്കയറ്റങ്ങളെച്ചൊല്ലിയും ഫെലനും ഹെഗ്‌സെത്തുമായി തര്‍ക്കമുണ്ടായിരുന്നു. ജനറല്‍, അഡ്മിറല്‍ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഹെഗ്‌സെത്ത് സര്‍വീസ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവര്‍ 'അമിതമായ പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍' അല്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ നീക്കം. ഇതിന്റെ പേരിലും ഫെലനും ഹെഗ്‌സേത്തുമായി സംഘര്‍ഷമുണ്ടായിരുന്നു.

സംഘര്‍ഷങ്ങള്‍ പതിവ്

ട്രംപ് ഭരണകൂടവുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്ന ആദ്യ സേനാ സെക്രട്ടറിയാണ് ജോണ്‍ ഫെലന്‍. എന്നാല്‍, ഹെഗ്‌സേത്തുമായി ഏറ്റുമുട്ടുന്ന ആദ്യത്തെ പ്രതിരോധ ഉന്നതനല്ല. ആര്‍മി സെക്രട്ടറി ഡാനിയല്‍ പി. ഡ്രിസ്‌ക്കോളും ഹെഗ്‌സേത്തുമായി ഈയടുത്തും കൊമ്പുകോര്‍ത്തിരുന്നു. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ ഈ മാസം ആദ്യം ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു.

ട്രംപുമായി ഫെലന് അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെട്ടാണ് ഡിസംബറില്‍ ഫെലന്‍ പുതിയ കപ്പല്‍ നിര്‍മാണ പദ്ധതിയെക്കുറിച്ചും ട്രംപിന്റെ പേരിട്ട പുതിയ തരം യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള പ്രഖ്യാപനം നടത്തിയത്. ജോണ്‍ ഫെലന്‍ രാജ്യത്തെ ഏറ്റവും വിജയിച്ച വ്യവസായികളില്‍ ഒരാളാണെന്നാണ് അന്ന് ട്രംപ് പറഞ്ഞത്. ട്രംപ് ഭരണകൂടത്തില്‍ ചേരുന്നതിന് മുമ്പ് ഫ്‌ലോറിഡ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനം നടത്തുകയായിരുന്നു ഫെലന്‍.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.