കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്‍റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായിയുടെയും വീണയുടെയും മൊഴി ശേഖരിക്കുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താന്‍ ആണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്ക്കിടെ പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഇതിനിടെ പിണറായി വിജയന് പിന്തുണയുമായി കെ യു ജനീഷ് കുമാര്‍ രംഗത്തെത്തി. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കില്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്ന് ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി ആലോചിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഇഡി നടപടിയെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കെ മുരളി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി നിർദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.