തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നീക്കത്തിന് ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഹോർമുസിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഘട്ടം കൊണ്ടുവരുമെന്നാണ് മൊജ്തബ ഖമനയി വ്യക്തമാക്കുന്നത്. ഹോര്‍മുസിന്റെ നടത്തിപ്പ് കൂടുതല്‍ ഘടനാപരവും കൂടുതല്‍ നിയന്ത്രണാത്മകവുമാകുമെന്നാണ് സൂചന. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിലാണ് മൊജ്തബ ഖമനയിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്. നിലവില്‍ ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്നും മൊജ്തബ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ചെറുത്തുനില്‍പ്പിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ ഇറാനായിരിക്കും വിജയമെന്നും മൊജ്തബ പറഞ്ഞു. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കും മരണം വരിച്ച മറ്റുള്ളവര്‍ക്കും വേണ്ടി പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലി ഖമനെയിയുടെ കൊലപാതകത്തിന് 40 ദിവസം തികയുന്ന വേളയിലായിരുന്നു മൊജ്തബയുടെ പ്രതികരണം. അടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് തങ്ങളോട് അടുത്ത് നില്‍ക്കുന്ന രാജ്യങ്ങളുടെ പ്രതികരണങ്ങളും നിരീക്ഷിക്കുമെന്ന് മൊജ്തബ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കപ്പലുകള്‍ക്ക് ഇറാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണം ഇറാന്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു ദിവസം പരമാവധി പതിനഞ്ച് കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് വഴി കടത്തിവിടുന്നതെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ 'ടാസ്' റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ കര്‍ശന മേല്‍നോട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം രണ്ടാഴ്ചത്തെ താത്ക്കാലിക വെടിനിര്‍ത്തിലിനിടയിലും ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ കരാറില്‍ ഏര്‍പ്പെടുന്നത് വരെ ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈനിക സംവിധാനങ്ങള്‍ സംഘര്‍ഷ മേഖലയില്‍ തുടരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. യുദ്ധക്കപ്പലുകളും, വിമാനങ്ങളും, സൈനികരും ഉള്‍പ്പെടെ എല്ലാ അവിടെ തന്നെയുണ്ടാകും. മാത്രമല്ല, ഹോര്‍മൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്ന് നല്‍കുന്നതും ആണവ നിര്‍വ്യാപനവും ട്രംപ് ഒരിക്കല്‍ കൂടി ചൂണ്ടികാട്ടിയിരുന്നു.ഇവയില്‍ ഏതെങ്കിലും ലംഘിച്ചാല്‍ ഇതുവരെ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.