* ഡിജി കേരളത്തിന്റെ രണ്ടാം ഘട്ടത്തിൽ അവകാശരേഖകൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും
സമ്പൂർണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇത്തരം സംവിധാനങ്ങളും സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റൽ സാക്ഷരതയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങളും സോഷ്യൽ മീഡിയ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശീലനം നൽകും. ആശ്യമായ സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കെ ഫോണിലൂടെ ഇതിനോടകം ഒന്നേകാൽ ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകി. പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകളും സജ്ജമാക്കി. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഇത്തരം സേവനങ്ങൾ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ തൊള്ളായിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. ഇതുകൂടാതെ കെ സ്മാർട്ടിലൂടെയും സേവനങ്ങൾ നൽകിവരുന്നുണ്ട്. ഓഫീസുകളിൽ കയറിയിറങ്ങാതെ തന്നെ ജനന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും പൊലീസിന് ഉൾപ്പെടെ പരാതി കൈമാറുന്നതിനും കഴിയും. പ്രവാസികൾക്ക് നാട്ടിൽവരാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കാനായി. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. ഇത്തരത്തിലുള്ള നേട്ടങ്ങളിലൂടെ വൈജ്ഞാനിക നൂതനത്വ സമൂഹം രൂപപ്പെടുത്തുന്നതിലേക്ക് നമുക്ക് മുന്നേറാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കംപ്യൂട്ടറും മൊബൈൽഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അറിവും ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവുമാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡം. രാജ്യത്ത് 38 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഡിറ്റൽ സാക്ഷരത നേടിയത്. ഇത് മനസ്സിലാക്കുമ്പോഴാണ് കേരളത്തിന്റെ നേട്ടത്തിന്റെ മഹത്വം തിരിച്ചറിയാനാകുക.ഈ നേട്ടം കൈവരിക്കാനായി ശ്രമകരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. 83 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി ആദ്യം സർവെ നടത്തി പഠിതാക്കളെ കണ്ടെത്തി. പരിശീലനം നൽകിയതിലൂടെ 21.88 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കാനായി. ഇതിൽ 90 വയസിനു മുകളിലുള്ള 15223 പേരും 75 നും 90 നും ഇടയിൽ പ്രായമുള്ള 135668 പേരും ഉൾപ്പെടുന്നു. സർവ്വേക്കും പരിശീലനത്തിനുമായി 2.57 ലക്ഷം വോളണ്ടിയർമാർ നേതൃത്വം നൽകി. വോളണ്ടിയർമാരിൽ ഭൂരിഭാഗവും യുവജനങ്ങൾ ആയിരുന്നു. ഈ നേട്ടത്തിനു പിന്നിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച യുവജനങ്ങളേയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
നവകേരളത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക യുഗത്തിൽ ഓരോ പൗരനും സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ടും ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് 2023 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനായി. 14 മുതൽ 60 വയസുവരെയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത നൽകണമെന്നാണ് കേന്ദ്ര മാനദണ്ഡം. എന്നാൽ കേരളത്തിൽ 105 വയസ്സുവരെയുള്ളവർ പദ്ധതിയുടെ ഭാഗമായതായും മന്ത്രി പറഞ്ഞു.
നവ ഡിജിറ്റൽ സാക്ഷരനായ 105 വയസുകാരനായ എറണാകുളത്തെ അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വേദിയിൽവച്ച് വീഡിയോകോളിലൂടെ സംസാരിച്ചു. മന്ത്രി എം.ബി രാജേഷ് അബ്ദുള്ള മൗലവിയെ സന്ദർശിച്ചപ്പോൾ സമ്മാനിച്ച ഫോണിലാണ് അദ്ദഹം മുഖ്യമന്ത്രിയോട് സംസാരിച്ചത്. 75 വസ്സുകാരായ തിരുവനന്തപുരത്തെ ശാരദാ കാണിയും വിശാലാക്ഷിയും മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ സെൽഫിയെടുത്തു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ റിപ്പോർട്ട് മന്ത്രി എം ബി രാജേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന് കൈമാറി. ഡിജി കേരളം രണ്ടാംഘട്ട പദ്ധതി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള അവതരിപ്പിച്ചു. രണ്ടാം ഘട്ട പദ്ധതിയുടെ രേഖ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ് ഡി ഷിബുലാൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയ്ക്ക് കൈമാറി.
മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മേയർ ആര്യ രാജേന്ദ്രൻ, വകുപ്പ് ഡയറക്ടർ അപൂർവ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കോർപറേഷൻ കൗൺസലർ വി ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഡിജി കേരളത്തിന്റെ രണ്ടാഘട്ടത്തിന്റെ ഭാഗമായി കെ സ്മാർട്ടിൽ എല്ലാ കുടുംബങ്ങൾക്കും ഐ.ഡി. നൽകുന്നതിനും എല്ലാ സേവനങ്ങളും ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓൺലൈൻ ആയി അനുഭവവേദ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. തുടർന്ന് ഇത് സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ സേവനങ്ങളിലേക്കും വ്യാപിപ്പിക്കും. അപേക്ഷാ രഹിത സേവനം' എന്ന വിശാലമായ കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്നുണ്ട്. 'സീറോ സൈബർ ക്രൈം കേരളം' എന്ന പേരിൽ ക്യാമ്പയിൻ നടത്തും. ഇതിലൂടെ കേരളത്തിലുടനീളം 10 ലക്ഷം ഡിജിറ്റൽ വോളന്റിയർമാരെ സൃഷ്ടിക്കുകയും വിവിധ സർക്കാർ വകുപ്പുകൾ, കോളേജുകൾ, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സൈബർ സുരക്ഷയെയും ഡിജിറ്റൽ തട്ടിപ്പുകളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. സൈബർ വിദഗ്ധരുടെ സഹായത്തോടെ സെമിനാർ, വെബിനാർ എന്നിവ സംഘടിപ്പിച്ച ശേഷം, 15 മിനിറ്റുള്ള 20 ചോദ്യങ്ങളടങ്ങിയ പരീക്ഷ നടത്തി, വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും പ്രചാരണങ്ങളും തിരിച്ചറിയാനുള്ള കഴിവ് പൊതുജനങ്ങൾക്ക് നൽകുന്നതിനും ഡിജി കേരളം 2.0 പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.