Wednesday, 22 July 2026

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

SHARE

 





കാക്കനാട്: എറണാകുളം ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി തുടങ്ങി. ആപ്പ് വഴി ടൂവീലർ ബുക്ക് ചെയ്ത് നേരിട്ട് പരിശോധന നടത്തിയ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 36 സ്വകാര്യ ഇരുചക്ര വാഹനങ്ങൾ കുടുങ്ങി. നിയമവിരുദ്ധമായി ടാക്‌സി സർവീസ് നടത്തിയതിന് 1.18 ലക്ഷം രൂപ പിഴ ഈടാക്കി.

കളക്ടറേറ്റ് പരിസരം, ഇൻഫോപാർക്ക്, കളമശ്ശേരി, എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റൈഡ് സ്വീകരിക്കാൻ എത്തിയ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിയിലായ നിരവധി വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും (PUC) ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നഗരത്തിൽ അനധികൃത ബൈക്ക് ടാക്‌സികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ആപ്പ് ബുക്കിങ് മാത്രമേ അനുവദിക്കൂ

ടൂവീലർ ടാക്‌സികൾക്ക് സാധാരണ ഓട്ടോറിക്ഷകളെയോ കാർ ടാക്‌സികളെയോ പോലെ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ അനുമതിയില്ല. സർക്കാരിന്റെ അഗ്രിഗേറ്റർ ലൈസൻസ് നേടിയ കമ്പനികളുടെ ആപ്പുകൾ വഴി ലഭിക്കുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ നിയമപരമായി സർവീസ് നടത്താൻ കഴിയൂ.

സ്വകാര്യ വാഹനമെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാകും

സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത വാഹനം ടാക്‌സിയായി ഉപയോഗിക്കുന്നതിനിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ല. ടാക്‌സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

ഓൺലൈൻ കമ്പനികൾക്കും മുന്നറിയിപ്പ്

പെർമിറ്റും ടാക്‌സി രജിസ്ട്രേഷനും ഇല്ലാത്ത വാഹനങ്ങളെ സർവീസിന് അനുവദിക്കുന്ന ഓൺലൈൻ അഗ്രിഗേറ്റർ കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ശുപാർശ നൽകുമെന്നും അധികൃതർ അറിയിച്ചു.

1100 രൂപ മതി, സ്വകാര്യ ബൈക്ക് നിയമപരമായി ടാക്‌സിയാക്കാം

സ്വകാര്യ ഇരുചക്ര വാഹനം നിയമപരമായി ടാക്‌സിയാക്കി മാറ്റാൻ ആർ.ടി. ഓഫീസിൽ അപേക്ഷ നൽകി വാഹനം ടാക്‌സിയായി രജിസ്റ്റർ ചെയ്യണം. മഞ്ഞ നമ്പർ പ്ലേറ്റ്, ടാക്‌സി പെർമിറ്റ്, ടാക്‌സി ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. കൺവേർഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമായി 800 രൂപയും, ടാക്‌സി പെർമിറ്റിന് 300 രൂപയും ഉൾപ്പെടെ ആകെ 1100 രൂപ ഫീസ് അടച്ചാൽ വാഹനം നിയമാനുസൃതമായി ടാക്‌സിയായി ഉപയോഗിക്കാം. പുതിയ ടാക്‌സി വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം രണ്ട് വർഷത്തിലൊരിക്കലും തുടർന്ന് എല്ലാ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുമാണ്.

നിയമങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.