കാപ്പാക്കേസുകളിൽ മറ്റ് ജില്ലകളിൽ നിന്ന് നാടുകടത്തപ്പെടുന്ന ക്രിമിനലുകൾ കൊച്ചി ഇടത്താവളമാക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം സിറ്റി പരിധിയിൽ പിടിയിലായ 4 പ്രതികൾ മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരാണ്. കൊച്ചിയിൽ ക്രിമിനലുകളെ മാൻ ടു മാൻ ട്രാക്കിങ് നടപ്പാക്കുമ്പോഴാണ് കൊച്ചിയിലേക്ക് മറ്റ് ജില്ലകളിലെ ക്രിമിനലുകൾ തലവേദനയായി എത്തുന്നത്.
കൊച്ചി സിറ്റി പരിധിയിൽ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ക്രിമിനലുകൾ വലിയ ക്രമസമാധാന പ്രശ്നമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം വൈറ്റിലയിൽ ബൈക്കിലെത്തി മാലപൊട്ടിച്ച കേസും, പാലാരിവട്ടം സ്റ്റേഷനിൽ മോഷണ കുറ്റത്തിന് പിടികൂടിയ പ്രതിയും, പള്ളുരുത്തിയിൽ തട്ടുകട കത്തിച്ച കേസിലെ പ്രതിയും അടക്കമുള്ളവർ കാപ്പാകേസിലെ പ്രതികളാണ്. കഴിഞ്ഞ മാസം ഇടപ്പള്ളി പള്ളിക്ക് മുന്നിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ കേസിലെ പ്രതികളിൽ ചിലരും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവരാണ്. ഇത്തരക്കാർ കൊച്ചിയലെത്തുന്നത് സിറ്റി പൊലീസും അറിയാറില്ല.
നാടുകടത്തപ്പെടുന്ന ക്രിമിനലുകളെ കുറിച്ചുള്ള വിവരങ്ങൾ അതത് ജില്ലകളിലെ പൊലീസ് കൈമാറാത്തതാണ് കൊച്ചിയിൽ ഇവർക്ക് സുരക്ഷ ഒരുക്കുന്നത്. കൊച്ചി പരിധിയിൽ ക്രിമിനലുകളെ മാൻ ടു മാൻ മാർക്കിങ് നടപ്പാക്കുമ്പോഴാണ് ഇതര ജില്ലാ ക്രിമിനലുകൾ കൊച്ചിയുടെ ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.