Saturday, 18 July 2026

‘റീലും ഷോർട്ട് വീഡിയോയും വേണ്ട’; അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാർഗനിർദേശവുമായി BCI

SHARE

 





ന്യൂഡൽഹി: അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) സമഗ്രമായ മാർഗരേഖ പുറത്തിറക്കി.

കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ, നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ, സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആകർഷിക്കൽ തുടങ്ങിയ പ്രവണതകൾക്കെതിരെ കർശന മുന്നറിയിപ്പാണ് 37 പേജുകളുള്ള സർക്കുലർ നൽകുന്നത്. ഇനി മുതൽ അഭിഭാഷകനായി എന്റോൾ ചെയ്യാൻ ആഗ്രഹിക്കുന്ന നിയമബിരുദധാരികൾ, ബിസിഐയുടെ സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുമെന്ന് രേഖാമൂലം സത്യവാങ്മൂലം നൽകണം.

അഭിഭാഷകർ ഉൾപ്പെടെ കോടതി നടപടികളുടെ റീലുകൾ, ഹ്രസ്വ വീഡിയോകൾ, എഡിറ്റ് ചെയ്ത ക്ലിപ്പുകൾ, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചതായി ബിസിഐ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വീഡിയോകൾ പലപ്പോഴും ജഡ്ജിമാരെയും അഭിഭാഷകരെയും കക്ഷികളെയും പരിഹാസവിധേയരാക്കുകയും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സർക്കുലർ പറയുന്നു. നിയമവൃത്തി ഒരു പൊതുസേവനമാണെന്നും സോഷ്യൽ മീഡിയയെ വ്യക്തിപരമായ പ്രചാരണത്തിനോ ക്ലയന്റുകളെ ആകർഷിക്കുന്ന വാണിജ്യ ഉപാധിയായോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.

ഡീപ്ഫേക്ക്, വോയ്‌സ് ക്ലോണിങ്, വ്യാജ വിധിന്യായങ്ങൾ, കള്ള നിയമ ഉപദേശങ്ങൾ, ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരിൽ വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ തുടങ്ങിയ എഐ സാങ്കേതികവിദ്യകളുടെ ദുരുപയോഗം നിയമവൃത്തിയുടെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്നും ബിസിഐ മുന്നറിയിപ്പ് നൽകി.

ബിസിഐയുടെ പുതിയ ചട്ടങ്ങൾ പ്രകാരം അഭിഭാഷകർക്ക് താഴെപ്പറയുന്ന പ്രവർത്തനങ്ങൾ അനുവദനീയമല്ല:

1. റീലുകൾ, ഷോർട്ട് വീഡിയോകൾ, വൈറൽ ക്ലിപ്പുകൾ എന്നിവയിലൂടെ സ്വയം പ്രചരിപ്പിക്കൽ പാടില്ല.

2. വിജയശതമാനം, വലിയ കേസുകളിലെ നേട്ടങ്ങൾ തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല.

3. 'വിദഗ്ധൻ', 'മികച്ച അഭിഭാഷകൻ', 'ഉറപ്പായ വിജയം' തുടങ്ങിയ സ്വയം പ്രശംസാപരമായ പരസ്യങ്ങൾ പാടില്ല

4. ക്ലയന്റുകളെ ആകർഷിക്കാൻ പണം നൽകി നടത്തുന്ന പ്രചാരണങ്ങൾ, ഇൻഫ്ളുവൻസർ മാർക്കറ്റിങ്, സ്‌പോൺസർ ചെയ്ത പോസ്റ്റുകൾ പാടില്ല.

5. കോടതി മുറികളിലോ കോടതി പരിസരങ്ങളിലോ വീഡിയോ ചിത്രീകരണം നടത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ല.

6. കോടതി മുറികൾ, ജഡ്ജിമാർ, കോടതി കെട്ടിടങ്ങൾ, അഭിഭാഷക വസ്ത്രധാരണം എന്നിവ വ്യക്തിപരമായ ബ്രാൻഡിങ്ങിന് ഉപയോഗിക്കരുത്. 

7. കക്ഷികളുടെ രഹസ്യ വിവരങ്ങൾ, രേഖകൾ, കേസിന്റെ വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കരുത്.

8. നിർമിത ബുദ്ധി ഉപയോഗിച്ച് ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ കക്ഷികളുടെയോ വ്യാജ ചിത്രങ്ങളോ വീഡിയോകളോ സൃഷ്ടിക്കരുത്.

9. വ്യാജ വിധിന്യായങ്ങൾ, കള്ള സാക്ഷ്യപത്രങ്ങൾ, കെട്ടിച്ചമച്ച വിജയകഥകൾ എന്നിവ പ്രചരിപ്പിക്കരുത്.

10. 'ഉറപ്പായ ജാമ്യം', 'ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹമോചനം', 'നിശ്ചിത വിജയം' തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കരുത്.

നിയമബോധവത്കരണം, കോടതിവിധികളുടെ അക്കാദമിക് വിശകലനം, ഭരണഘടനാ വിഷയങ്ങളിലെ ചർച്ചകൾ, നിയമവിദ്യാഭ്യാസം, ഗവേഷണ ലേഖനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതിന് വിലക്കില്ല. എന്നാൽ അവ വസ്തുനിഷ്ഠവും വിദ്യാഭ്യാസപരവുമായിരിക്കണം, വ്യക്തിപരമായ പ്രചാരണത്തിനുള്ള ഉപാധിയാകരുത് എന്നും ബാർ കൗൺസിൽ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

എൽ.എൽ.ബി., എൽ.എൽ.എം., ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർത്ഥികൾ പ്രവേശന സമയത്തും ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിന് മുമ്പും രഹസ്യസ്വഭാവം പാലിക്കുമെന്നും കോടതി സംബന്ധമായ ഉള്ളടക്കം റെക്കോർഡ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നും പ്രൊഫഷണൽ ധാർമ്മികത പാലിക്കുമെന്നും രേഖാമൂലം ഉറപ്പുനൽകണം. നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രേഖകൾ സൂക്ഷിക്കണമെന്നും ബിസിഐ നിർദ്ദേശിച്ചു.

മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ Advocates Act, 1961 1961 പ്രകാരം അച്ചടക്ക നടപടികൾ, കോടതിയലക്ഷ്യ നടപടികൾ, വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പിൻവലിക്കൽ തുടങ്ങിയ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്ന് ബിസിഐ അറിയിച്ചു. ഇതിനായി സംസ്ഥാന ബാർ കൗൺസിലുകൾക്ക് ഡിജിറ്റൽ എത്തിക്‌സ് കമ്മിറ്റികൾ രൂപീകരിക്കാനും പരാതികൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.