Tuesday, 7 July 2026

ബൈക്ക് റേസിനെച്ചൊല്ലിയ തർക്കം കൊലയിൽ കലാശിച്ചു

SHARE

 





കാഞ്ഞിരംകുളം: വീടിന് മുന്നിൽ ബൈക്ക് അമിതശബ്ദത്തിൽ റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം യുവാവിന്റെ മരണത്തിൽ കലാശിച്ചു. നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു (23) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിജു (46), മക്കളായ അമ്പാടി എന്ന വിജിൻ (18), മിഥുൻ (19), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച്, ബിജുവിന്റെ മകൻ അമ്പാടി സഞ്ചരിച്ചിരുന്ന ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന് മുന്നിൽ വാഹനം നിർത്തി. പിന്നീട് പെട്രോൾ നിറച്ചശേഷം ബൈക്ക് തുടർച്ചയായി റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം പിന്നീട് ഉന്തുംതള്ളിലേക്കും ഇരുവീട്ടുകാരും ഉൾപ്പെട്ട സംഘർഷത്തിലേക്കും നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.

എന്നാൽ പിന്നീട് മനു സുഹൃത്തുക്കളോടൊപ്പം ബിജുവിന്റെ വീട്ടിലെത്തി വീണ്ടും തർക്കമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ മനു കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അമ്പാടിയെ ആക്രമിച്ചതായും, തുടർന്ന് മനുവിന്റെ കൈയിൽ നിന്ന് കത്തി പിടിച്ചുവാങ്ങിയ അമ്പാടി തിരിച്ചുകുത്തുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മുതുകിൽ ഗുരുതരമായി കുത്തേറ്റ മനുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകര ആശുപത്രിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കമുണ്ടായെങ്കിലും ആശുപത്രി സുരക്ഷാ ജീവനക്കാർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബിജുവിനെയും മക്കളായ അമ്പാടിയെയും മിഥുനിനെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലും ഹാജരാക്കി.

ടൈൽസ് ഗാർഡൻ തൊഴിലാളിയായിരുന്ന മനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.