Wednesday, 22 November 2023

ഉപഭോക്താക്കള്‍ക്ക് വന്‍ പിഴചുമത്തല്‍: KSEBയുടെ 'ലൈന്‍' ശരിയല്ലെന്ന് കമ്മിഷന്‍

SHARE

ഉപഭോക്താക്കള്‍ക്ക് വന്‍ പിഴചുമത്തല്‍: KSEBയുടെ 'ലൈന്‍' ശരിയല്ലെന്ന് കമ്മിഷന്‍


തിരുവനന്തപുരം: അധിക കണക്ടഡ് ലോഡിന്റെ പേരില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തുന്ന കെ.എസ്.ഇ.ബി.യുടെ രീതി ശരിയല്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. പരിശോധനയ്ക്കു പോകുന്ന ഉദ്യോഗസ്ഥര്‍ വിവേകമില്ലാതെ നിയമം പ്രയോഗിക്കുന്നതായും കമ്മിഷന്‍ കുറ്റപ്പെടുത്തി.കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ ഈ നിരീക്ഷണം. പെട്രോ കെമിക്കല്‍സ് മേഖലയില്‍ പരിശീലനം നല്‍കുന്ന ഈ സ്ഥാപനത്തിന് 61.83 ലക്ഷം രൂപയാണ് ബോര്‍ഡ് പിഴയിട്ടത്. കഴിഞ്ഞ അഞ്ചാറ് മാസമായി പല സ്ഥാപനങ്ങള്‍ക്കും കെ.എസ്.ഇ.ബി. ഇത്തരത്തില്‍ പിഴ ചുമത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും പരാതിയുമായി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ആശ്വാസമാകുന്നതാണ് കമ്മിഷന്റെ നിരീക്ഷണം.

കോണ്‍ട്രാക്ട് ഡിമാന്‍ഡ് അതായത് കണക്ഷന്‍ എടുക്കുമ്പോള്‍ത്തന്നെ വൈദ്യുതോപയോഗത്തിന്റെ പരമാവധി പരിധി നിശ്ചയിക്കുന്ന സ്ഥാപനങ്ങളിലാണ് കെ.എസ്.ഇ.ബി. പരിശോധന നടത്തി വ്യാപകമായി പിഴ ഈടാക്കുന്നത്.ഇവര്‍ കരാര്‍ പ്രകാരമുള്ള പരിധിക്കപ്പുറം വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും കണക്ടഡ് ലോഡ് അധികമായി എന്ന കുറ്റം ചുമത്തിയാണ് ലക്ഷങ്ങള്‍ പിഴ ചുമത്തുന്നത്. അതായത് പുതിയ ഉപകരണങ്ങളും മറ്റും സ്ഥാപിച്ചതുവഴി വൈദ്യുതി ഉപയോഗത്തില്‍ സ്ഥാപനത്തിന്റെ മൊത്തം ശേഷി വര്‍ധിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് പിഴ. എന്നാല്‍, പരാതി നല്‍കിയ പെട്രോ കെമിക്കല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍ട്രാക്ട് ഡിമാന്‍ഡ്പോലും ഉപയോഗിച്ചിരുന്നില്ല.

 പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ചാലും എല്ലാ ഉപകരണങ്ങളും എല്ലാ സമയത്തും പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കോണ്‍ട്രാക്ട് ഡിമാന്‍ഡിന്റെ പരിധി ലംഘിക്കാതിരുന്നാല്‍ ഇങ്ങനെ പിഴ ഈടാക്കുന്നത് ശരിയല്ലെന്നാണ് കമ്മിഷന്റെ നിലപാട്.പിഴത്തുക കണക്കാക്കാന്‍ നിലവില്‍ ബോര്‍ഡ് സ്വീകരിക്കുന്ന മാനദണ്ഡവും ശരിയല്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത് അയഥാര്‍ഥമാണ്.കോണ്‍ട്രാക്ട് ഡിമാന്‍ഡ് അടിസ്ഥാനത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ അനധികൃത കണക്ടഡ് ലോഡ് കണക്കാക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മൂന്നുമാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കാനും കമ്മിഷന്‍ ഉത്തരവിട്ടു.

 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സംസ്ഥാന ഊര്‍ജ സെക്രട്ടറിയെ സമീപിക്കാനാണ് പരാതി നല്‍കിയ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടത്. അതുവരെ ബോര്‍ഡ് തടസ്സങ്ങളുണ്ടാക്കരുതെന്നും നിര്‍ദേശിച്ചു.

























































































































































































































































































SHARE

Author: verified_user