വീണ്ടും ദേശീയ അംഗീകാരം; ഈ ആറ് ആശുപത്രികൾക്ക് എന്‍ക്യുഎഎസ് പദവി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. രണ്ടു ആശുപത്രികള്‍ക്ക് പുതുതായി എന്‍ക്യുഎഎസ്. അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്. തൃശൂര്‍ എഫ്എച്ച്സി മാടവന 98% സ്‌കോറും കാസര്‍ഗോഡ് എഫ്എച്ച്സി. ബെള്ളൂര്‍ 87% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കോട്ടയം എഫ്.എച്ച്.സി. വെളിയന്നൂര്‍ 86% സ്‌കോറും, മലപ്പുറം എഫ്.എച്ച്.സി. അമരമ്പലം 84% സ്‌കോറും, തൃശൂര്‍ യു.പി.എച്ച്.സി. പോര്‍ക്കളങ്ങാട് 92% സ്‌കോറും, കാസര്‍ഗോഡ് എഫ്.എച്ച്.സി. ചിറ്റാരിക്കല്‍ 87% സ്‌കോറും നേടി പുനഃഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികള്‍ പുനഃഅംഗീകാരവും നേടിയെടുത്തുവെന്ന് മന്ത്രി അറിയിച്ചു.
അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒന്‍പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ പത്ത് ആശുപത്രികള്‍ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു