ഡീപ്ഫേക്ക് വീഡിയോ: ഉടൻ നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
രാജ്യത്ത് ഡീപ്ഫേക്ക് വീഡിയോകളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്രം ഉടൻ പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്‌ഫേക്ക് വീഡിയോകൾ ഹോസ്റ്റുചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾക്കും സൃഷ്‌ടിക്കുന്നവർക്കുമെതിരെ പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഡീപ്ഫേക്കുകൾ ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഉയർന്നുവന്നിരിക്കുന്നു. സമൂഹത്തോടും ഭരണകർത്താക്കളോടുമുള്ള വിശ്വാസം ദുർബലപ്പെടുത്താൻ ഇത് കാരണമാകുന്നു," സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, നാസ്‌കോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മറ്റ് പ്രൊഫസർമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഐടി മന്ത്രി പറഞ്ഞു.വിഷയം കൈകാര്യം ചെയ്യുന്നതിനായി 10 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നാല് മേഖലകളിൽ കേന്ദ്ര സർക്കാർ നിയമങ്ങൾ കൊണ്ടുവരുമെന്നും വൈഷ്ണവ് പറഞ്ഞു.
ഡീപ്‌ഫേക്കുകൾ കണ്ടെത്തൽ, അത്തരം ഉള്ളടക്കത്തിന്റെ വ്യാപനം തടയൽ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, വിഷയത്തിൽ അവബോധം പ്രചരിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.
ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സംവിധാനം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഡീപ്‌ഫേക്കുകൾ. ഇവ സമൂഹത്തിൽ കുഴപ്പമുണ്ടാക്കും. ഡീപ്‌ഫേക്കുകൾ നിർമ്മിക്കാനായി കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം നടത്തുമ്പോൾ പൗരന്മാരും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു. വർദ്ധിച്ചുവരുന്ന ഈ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി സ്ത്രീകൾക്കൊപ്പം ഗർബ കളിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ അദ്ദേഹം പരാമർശിച്ചു.

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.