തോട്ടിൽ കാണാതായ വിദ്യാർത്ഥിനിക്കായുള്ള തിരച്ചിൽ ആരംഭിച്ചു
ഭരണങ്ങാനത്തിന് സമീപം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തിരച്ചിൽ നടക്കുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടിയാണ് ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിൽ ആണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഭരണങ്ങാനം പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ ( സിബിച്ചൻ ) മകൾ ഹെലൻ ആണ് റോഡിലേക്ക് കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ അകപ്പെട്ടത്. ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയാണ്. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും എത്തിയ ഫയർഫോഴ്സ് നോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം ടീം എമർജൻസി അംഗങ്ങളും തിരച്ചിലിന് നേതൃത്വം നൽകുന്നു. കുന്നേമുറി ഭാഗത്തുനിന്നും 100 മീറ്റർ മാത്രമാണ് മീനച്ചിലാറ്റിലേക്ക് ഉള്ളത്. മീനച്ചിലാറ്റിലേക്ക് ഒഴുകിപ്പോയോ എന്ന ആശങ്കയും രക്ഷാപ്രവർത്തകർക്ക് ഉണ്ട്.
ഇന്നലെ രാത്രി വരെയും ഹെലന് വേണ്ടിയുള്ള തിരച്ചിൽ നടത്തിയിരുന്നു. രാത്രി വൈകിയതും തണുപ്പും കാരണം എട്ടുമണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ്, തഹസിൽദാർ ജോസ്കുട്ടി കെ.എം, ആർഡിഒ രാജേന്ദ്ര ബാബു, പാലാ പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.