വികസനപാതയിൽ പയ്യന്നൂർ, ബൈപാസ് ഉടൻ തുറക്കും, പെരുമ്പപ്പാലം ഫെബ്രുവരിയോടെ, പഴയപാലം പൊളിക്കില്ല
പയ്യന്നൂര്‍: ദേശീയപാത 66ല്‍ തളിപ്പറമ്പ്-നീലേശ്വരം റീച്ചില്‍ ഉള്‍പ്പെടുന്ന നാല് ബൈപാസുകളില്‍ ഒന്നായ പയ്യന്നൂര്‍ ബൈപാസിന്റെ പ്രവൃത്തി അതിവേഗം പുരോഗിമിക്കുന്നു. വെള്ളൂര്‍ കോത്തായിമുക്കില്‍ നിന്നും എടാട്ട് കണ്ണങ്ങാട്ട് വരെയുള്ളതാണ് പയ്യന്നൂര്‍ ബൈപാസ്. ഇതിനിടയില്‍ മൂന്ന് അണ്ടര്‍ പാസേജും ഒരു പാലവും വരും. കോത്തായി മുക്ക്, കോറോം തണല്‍ ഇക്കോ പാര്‍ക്ക്, കണ്ണങ്ങാട്ട് എന്നിവിടങ്ങളങ്ങിലാണ് അണ്ടര്‍ പാസേജുണ്ടാവുക. ജില്ലയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ പെരുമ്പ പാലം ഉള്‍പ്പെടുന്നതും ഈ ബൈപാസിലാണ്.
പാലത്തിന്റെ പ്രവൃത്തിയും ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്.36 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനുകളോടെ 16 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. 30 കേഡറുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവ ഡിസംബറോടെ പാലത്തില്‍ ഘടിപ്പിക്കും. ആറുവരി പാലത്തില്‍ ഫൂട്പാതും ഡിവൈഡറും ഉണ്ടാവും. ഫെബ്രുവരിയോടെ പാലം പൂര്‍ത്തിയാവുമെന്ന് എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. പഴയപാലത്തെ അപേക്ഷിച്ച് പുഴയുടെ വീതികുറഞ്ഞ ഭാഗത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. പെരുമ്പ ജംങ്ഷന്‍, കണ്ടോത്ത്, കോത്തായി മുക്ക് എന്നീ പ്രധാന സ്ഥലങ്ങളെ ഒഴിവാക്കിയാണ് ബൈപാസ് കടന്നുപോകുന്നത്. കോത്തായിമുക്കില്‍ നിന്നും കാങ്കോല്‍-ആലപ്പടമ്പ ഭാഗത്തേക്കും കോറോം-ആലക്കാട് ഭാഗത്തേക്ക് പോകാനും കണ്ണങ്ങാട്ട്-എടാട്ട് ഭാഗത്തേക്കുമുള്ള റോഡിലാണ് അണ്ടര്‍ പാസേജുള്ളത്.
ഏഴ് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ നീളത്തിലുമുള്ളതാണ് കോറോം-ആലക്കാട് ഭാഗത്തേക്കുള്ള അണ്ടര്‍ പാസേജ്. പുതിയപാലത്തോട് ചേര്‍ന്നാണ് നിര്‍മാണം. കണ്ണങ്ങാട് ഭാഗത്തേക്കുള്ള അണ്ടര്‍ പാസേജ് ഫ്‌ളൈഓവര്‍ മാതൃകയിലാണ്. ഇതിന്റെ തൂണുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. റോഡിന്റെയും പാലത്തിന്റെയും അണ്ടര്‍പാസേജിന്റെയും പണി തീരുന്നതോടെ പയ്യന്നൂര്‍ ബൈപാസ് തുറന്നു കൊടുക്കും. പ്രധാന ടൗണുകളെ ഒഴിവാക്കുന്നതിനായി വയല്‍പ്രദേശങ്ങളും ചതുപ്പുകളുമാണ് ദേശീയപാതയ്ക്കായി ഏറ്റെടുത്തത്. ഇതിനകം മണ്ണിടുന്ന പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. പാലത്തിന്റെ ഇരുവശത്തും മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. അതേസമയം, പയ്യന്നൂര്‍ നഗരത്തിലേക്കുള്ള വഴിയായി പഴയപാലം പൊളിക്കാതെ നിലനിര്‍ത്താനാണ് തീരുമാനം.

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.